ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മന:പൂര്‍വ്വം കാലതാമസം വരുത്തുന്നതായി പരാതി; കാസര്‍കോട് ജില്ലയിലെ ഹയര്‍സെക്കന്ററി അധ്യാപക നിയമനത്തിലെ കാലതാമസം പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

കാസര്‍കോട്: ഹയര്‍ സെക്കന്ററി അധ്യാപക ഒഴിവുകളില്‍ നിയമനം നടത്താനുള്ള കാലതാമസം പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജൂനാഥ്.
എക്കണോമിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗങ്ങളിലെ അധ്യാപക ഒഴിവുകളില്‍ പി.എസ്.സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനം നല്‍കാന്‍ കഴിയാത്ത വിധത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ (ഹയര്‍ സെക്കന്ററി വിഭാഗം) ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മനപൂര്‍വ്വം കാലതാമസം വരുത്തുന്നതായുള്ള പരാതിയെ കുറിച്ച് അന്വേഷിക്കാനാണ് ഉത്തരവ്. എക്കണോമിക്‌സ് വിഭാഗം (ജൂനിയര്‍) റാങ്ക് പട്ടികയില്‍ നിന്നും ഒരാളെ പോലും നിയമിച്ചിട്ടില്ല. ഇതില്‍ മാത്രം 105 ഒഴിവുകളുണ്ട്. തസ്തിക മാറ്റം വഴി 25 ശതമാനം മാത്രം നിയമനം നല്‍കാമെന്നിരിക്കെ നിയമവിരുദ്ധമായി കൂടുതല്‍ തസ്തികകള്‍ മാറ്റിവയ്ക്കുന്നു. പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗത്തിലും ഇതുതന്നെയാണ് സ്ഥിതി. ഒഴിവുകള്‍ കൃത്യമായി പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്ന നിയമം നിലവിലിരിക്കെയാണ് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാതിരിക്കുന്നതെന്നും പരാതിയില്‍ പറയുന്നു.
പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ (ഹയര്‍ സെക്കന്ററി വിഭാഗം) പരാതി പരിശോധിച്ച് 30 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. അടുത്തമാസം കാസര്‍കോട് ഗവ.ഗസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും. കഴിഞ്ഞ ഫെബ്രുവരിയിലാണ് റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്. ഒഴിവുകള്‍ ഉണ്ടായിട്ടും ബാഹ്യശക്തികള്‍ക്ക് വഴങ്ങി ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്നാണ് ആരോപണം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page