കാസർകോട്: നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസിൽ മാതാവിനെ കോടതി വെറുതെ വിട്ടു. ബദിയടുക്കയ്ക്കു സമീപം താമസിക്കുന്ന യുവതിയെയാണ് ജില്ലാ സെഷൻസ് കോടതി ജഡ്‌ജി എ മനോജ് കുറ്റവിമുക്തയാക്കിയത്. യുവതിയെ മാനസിക പരിശോധനയ്ക്കു വിധേയമാക്കാൻ ഗൈനക്കോളജിസ്‌റ്റ് നിർ ദേശിച്ചിരുന്നു. എന്നാൽ അന്വേഷണസംഘം അതു ചെയ്തിരുന്നില്ലെന്ന പ്രതിവാദം വക്കീലിന്റെ വാദം കോടതി അംഗീകരിച്ചു. 2020 ഡിസംബർ 15നു വൈകിട്ടാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഭർത്യവീട്ടിൽ വച്ച് നവജാത ശിശുവിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. ആദ്യത്തെ കുട്ടിക്ക് ഒരു വയസ്സ് പൂർത്തിയാകുന്നതിനു മുൻപേയാണു യുവതി രണ്ടാമതും ഗർഭിണിയായത്. ഗർഭിണിയാണെന്നു വൈകിയാണ് അറിഞ്ഞത്. ഭയം മൂലം ഇതു ഭർത്താവിനോടുപോലും മറച്ചുവച്ചു. വീട്ടിൽ ആരും അറിയാതെ പ്രസവിച്ചപ്പോൾ കുട്ടിയുടെ കഴുത്തിൽ മൊബൈൽ ഫോണിൻ്റെ ഇയർഫോൺ കേബിൾ ചുറ്റി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്നാണു ബദിയടുക്ക പൊലിസ് രജിസ്‌റ്റർ ചെയ്‌ത കേസ്. കൊലപ്പെടുത്തിയ ശേഷം മൃതദേഹം കട്ടിലിന്റെ അടിയിൽ തു ണിയിൽ ചുറ്റി സൂക്ഷിക്കുകയും ചെയ്‌തു. അതിനിടെ യുവതിയുടെ ശരീരത്തിൽനിന്നു ബ്ലീഡിങ് കണ്ട വീട്ടുകാർ കാസർകോട് ജനറൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പ്രസവവിവരം ആരോടും പറഞ്ഞിരുന്നില്ല. എന്നാൽ ജനറൽ ആശുപത്രിയിലെ പരിശോധ നയിൽ പ്രസവിച്ചതായി കണ്ടെത്തിയതോടെയാണ് സംഭവം പുറത്താകുന്നത്. ഡിഎൻഎ പരിശോധനയിൽ കുട്ടി ഭർത്താവിൻ്റെയാണെന്ന് തെളിഞ്ഞിരുന്നു. പെട്ടെന്നുതന്നെ ഗർഭിണിയായതിനാൽ ഭർത്താവും കുടുംബാംഗങ്ങളും കുറ്റപ്പെടുത്തുമെന്ന ഭയവും നാണക്കേടും മൂലമാണ് ഈ കുറ്റകൃത്യം ചെയ്തതെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. ബദിയടുക്ക എസ്.ഐ അനീഷ്, ഇൻസ്‌പെക്ടർമാരായിരുന്ന ഉത്തംദാസ്, സലിം.കെ എന്നിവർ അന്വേഷിക്കുകയും പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തിരുന്നു. 29 സാക്ഷികളെ വിസ്തരിച്ചു. 2024 ജനുവരി പന്ത്രണ്ടാം തിയ്യതി തുടങ്ങിയ സാക്ഷി വിസ്താരം ഓഗസ്റ്റ് എട്ടാം തിയ്യതി വരെ തുടർന്നു. പ്രോസിക്യൂഷനു വേണ്ടി 29 സാക്ഷികളെയും 58 രേഖകളും ഹാജരാക്കിയിരുന്നു. എന്നാൽ പ്രതിയെ കുറ്റക്കാരി എന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല. തെളിവിന്റെ അഭാവത്തിൽ പ്രതിയെ കോടതി വെറുതെ വിട്ടയക്കുകയായിരുന്നു. പ്രതിക്കുവേണ്ടി അഡ്വ. ഷാഫി മൈനാടി ഹാജരായി.
