പൂച്ചക്കാട്ടെ പ്രവാസി വ്യവസായിയുടെ കൊലപാതകം; അറസ്റ്റിലായത് ജിന്ന് ഷെമീമയും ഭര്‍ത്താവ് ഉബൈസും സഹായി പൂച്ചക്കാട്ടെ അസ്‌നിഫയും സ്വര്‍ണ്ണം വില്‍പ്പന നടത്താന്‍ സഹായിച്ച മധൂറിലെ ആയിഷയും

കാസര്‍കോട്: ബേക്കല്‍, പള്ളിക്കര പൂച്ചക്കാട്ടെ പ്രവാസി വ്യവസായി അബ്ദുല്‍ ഗഫൂറിനെ തലയ്ക്കടിച്ചു കൊന്ന കേസില്‍ മന്ത്രവാദിനി ഉള്‍പ്പെടെ നാലു പേരെ അറസ്റ്റു ചെയ്തു. മാങ്ങാട്, കൂളിക്കുന്നിലെ മന്ത്രവാദിനി ഷമീമ ജിന്നുമ്മ(38), ഭര്‍ത്താവ് ഉബൈസ് (38), മന്ത്രവാദത്തിന്റെ സഹായി പൂച്ചക്കാട്ടെ അസ്‌നിഫ(40), സ്വര്‍ണ്ണം വില്‍പ്പന നടത്താന്‍ സഹായിച്ച മധൂരിലെ ആയിഷ (50) എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവി ഡി. ശില്‍പ്പയുടെ മേല്‍നോട്ടത്തില്‍ ഡിസിആര്‍ബി ഡിവൈ.എസ്.പി ജോണ്‍സണിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്.
2023 ഏപ്രില്‍ 14ന് പുലര്‍ച്ചെയാണ് അബ്ദുല്‍ ഗഫൂറിനെ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. അന്നു രാത്രി വീട്ടില്‍ കുടുംബാംഗങ്ങള്‍ ആരും ഉണ്ടായിരുന്നില്ല. പിറ്റേന്ന് രാവിലെയാണ് അബ്ദുല്‍ ഗഫൂറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വാഭാവിക മരണമാണെന്നാണ് ബന്ധുക്കള്‍ കരുതിയിരുന്നത്. അതിനാല്‍ മതപരമായ ചടങ്ങുകളോടെ ഖബറടക്കം നടത്തുകയും ചെയ്തു. എന്നാല്‍ ഗള്‍ഫിലായിരുന്ന മകന്‍ നാട്ടിലെത്തിയപ്പോഴാണ് പിതാവിന്റെ മരണം സ്വാഭാവിക മരണമല്ലെന്നും കൊലപാതകമാണെന്നും സംശയിച്ചത്. ബന്ധുക്കളില്‍ നിന്നും വാങ്ങിയതുള്‍പ്പെടെ 596 പവന്‍ സ്വര്‍ണ്ണം വീട്ടില്‍ നിന്നു നഷ്ടപ്പെട്ടതായി വ്യക്തമായി. പിതാവിന്റെ മരണത്തില്‍ സംശയം ഉണ്ടെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് മകന്‍ ബേക്കല്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് ആര്‍.ഡി.ഒ.യുടെ സാന്നിധ്യത്തില്‍ മൃതദേഹം പുറത്തെടുക്കുകയും പോസ്റ്റുമോര്‍ട്ടം നടത്തുകയും ചെയ്തു. തലക്കേറ്റ ആഴത്തിലുള്ള മുറിവാണ് മരണത്തിനു ഇടയാക്കിയതെന്നാണ് പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായത്. ബേക്കല്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ കേസിനു തുമ്പുണ്ടാക്കാന്‍ കഴിഞ്ഞില്ല. അന്വേഷണം ഊര്‍ജ്ജിതമാക്കണമെന്നും കൊലയാളികളെ അറസ്റ്റു ചെയ്യണമെന്നും ആവശ്യപ്പെട്ട് നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു പ്രക്ഷോഭവും നടത്തി. തുടര്‍ന്ന് കേസ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിനു കൈമാറിയെങ്കിലും തെളിയിക്കുവാന്‍ കഴിഞ്ഞില്ല. പിന്നീട് കേസ് ഡി.സി.ആര്‍.ബി ഡിവൈ.എസ്.പി ജോണ്‍സണിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനു കൈമാറി. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. അബ്ദുല്‍ ഗഫൂര്‍ 12 ബന്ധുക്കളില്‍ നിന്നു വാങ്ങിയതടക്കമുള്ള 596 പവന്‍ സ്വര്‍ണ്ണം നഷ്ടപ്പെട്ടതായി ബന്ധുക്കള്‍ മൊഴി നല്‍കി. മന്ത്രവാദം നടത്തിയ ജിന്ന് ഷെമീമയാണ് സ്വര്‍ണ്ണം തട്ടിയെടുത്തതെന്നും കൊലപാതകത്തില്‍ അവര്‍ക്ക് വ്യക്തമായ ബന്ധം ഉണ്ടെന്നും ഉള്ള നിലപാടില്‍ ബന്ധുക്കള്‍ ഉറച്ചു നിന്നു. വിവിധ സമയങ്ങളിലായി മന്ത്രവാദത്തിന്റെ മറവില്‍ ഷെമീമ കൈക്കലാക്കിയ സ്വര്‍ണ്ണം വില്‍പ്പന നടത്താന്‍ ഇടനിലക്കാരിയായ നിന്ന സ്ത്രീയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകം തെളിയിക്കുന്നതിനുള്ള റൂട്ട് ക്ലിയറായത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page