ബന്തിയോട്ട് നഴ്സിംഗ് ട്രെയിനിയെ ഹോസ്റ്റലിലെ കട്ടിലില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട സംഭവം; കേസ് ക്രൈംബ്രാഞ്ചിനു വിട്ടു, ഇന്‍സ്‌പെക്ടര്‍ ശ്രീകുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു

കാസര്‍കോട്: നഴ്‌സിംഗ് ട്രെയിനിയായ യുവതിയെ ഹോസ്റ്റലിലെ കട്ടിലിന്റെ കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിനു വിട്ടു. മരണത്തില്‍ സംശയമുണ്ടെന്നു കാണിച്ച് രക്ഷിതാക്കള്‍ മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേസ് ക്രൈംബ്രാഞ്ചിനു വിട്ടു കൊണ്ട് സംസ്ഥാന ആഭ്യന്തര വകുപ്പ് ഉത്തരവായത്. ഉത്തരവ് കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ചിന്റെ കാസര്‍കോട് യൂണിറ്റ് ഓഫീസിലെത്തി. ഡിവൈ.എസ്.പി പി. മധുസൂദനന്‍ നായരുടെ മേല്‍നോട്ടത്തില്‍ ഇന്‍സ്‌പെക്ടര്‍ ആര്‍. ശ്രീകുമാര്‍ അന്വേഷണം ആരംഭിച്ചു.
ബന്തിയോട്ടെ ഡി.എം ആശുപത്രിയിലെ നഴ്‌സിംഗ് ട്രെയിനിയായ കൊല്ലം, തെന്മല, ഉരുക്കുന്നിലെ എസ്.കെ സ്മൃതി(20)യെ ആഗസ്ത് 26ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ഹോസ്റ്റലിലെ കട്ടിലിന്റെ കമ്പിയില്‍ ചുരിദാര്‍ ഷാലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
അകത്തു നിന്നും പൂട്ടിയ നിലയിലായിരുന്നു ഹോസ്റ്റല്‍മുറി. തുടര്‍ച്ചയായി ഫോണ്‍ ചെയ്തിട്ടും പ്രതികരിക്കാത്തതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകരെത്തി നോക്കിയപ്പോഴാണ് സ്മൃതിയെ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയത്.
മൂന്നു മാസം മുമ്പായിരുന്നു സ്മൃതി ഡിഎം ആശുപത്രിയില്‍ ജോലിയില്‍ പ്രവേശിച്ചത്. മൃതദേഹത്തിന്റെ പാദങ്ങള്‍ നിലത്തു മുട്ടുന്ന നിലയിലായിരുന്നു. വിവരമറിഞ്ഞെത്തിയ സ്മൃതിയുടെ ബന്ധുക്കള്‍ മരണത്തില്‍ സംശയം പ്രകടിപ്പിച്ചിരുന്നു.
പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടന്ന പോസ്റ്റുമോര്‍ട്ടത്തില്‍ കഴുത്തു മുറുകിയാണ് മരണം സംഭവിച്ചതെന്നു വ്യക്തമായിരുന്നു.
മരുന്ന് നല്‍കുന്നതുമായി ബന്ധപ്പെട്ട് സ്മൃതിയുടെ ഭാഗത്തു നിന്നു ചില വീഴ്ചകള്‍ ഉണ്ടായിരുന്നുവെന്നും അതിന്റെ മനഃപ്രയാസം ഉണ്ടായിരുന്നുവെന്നും ആശുപത്രി അധികൃതര്‍ പൊലീസിനു മൊഴി നല്‍കിയിരുന്നു. എന്നാല്‍ സ്മൃതിയുടെ മരണത്തില്‍ സംശയം ഉണ്ടെന്നും നീതി ലഭിക്കണമെന്നും ആവശ്യപ്പെട്ടാണ് ബന്ധുക്കള്‍ മുഖ്യമന്ത്രിക്കു പരാതി നല്‍കിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page