കാസർകോട്: വ്യക്തി വിരോധം കാരണം യുവാവിനെ റബ്ബർ തടികഷണം കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് മനഃപൂർവ്വമല്ലാത്ത നരഹത്യാകുറ്റം ചുമത്തി 8 വർഷം കഠിന തടവിനും രണ്ട് ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. ബളാൽ പാത്തിക്കര സ്വദേശി ഗോപാലൻ എന്ന രവിയെ അടിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിയായ അയൽവാസി രാമകൃഷ്ണനെ(53)യാണ് കാസർകോട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി (1) ജഡ്ജി എ മനോജ് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ ഒരു വർഷംകൂടി അധിക തടവു കൂടി അനുഭവിക്കണം. 2021 ഓഗസ്റ്റ് 11നാണ് കൊലപാതകം നടന്നത്. വെള്ളരിക്കുണ്ട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയെ അറസ്റ്റുചെയ്തിരുന്നു. വെള്ളരിക്കുണ്ട് ഇൻസ്പെക്ടറായിരുന്ന എ.അനിൽകുമാർ ആണ് ആദ്യം അന്വേഷണം നടത്തിയത്. തുടർന്ന് അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് ഇൻസ്പെക്ടറായ എൻ ഒ സിബിയാണ്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവ. പ്ലീഡർ ഇ ലോഹിതാക്ഷൻ, അഡ്വ. ആതിരാബാലൻ എന്നിവർ ഹാജരായി.
