ഒന്നാം പ്രതി കെ. രതീഷിനും ജാമ്യം ലഭിച്ചു; കാറഡുക്ക അഗ്രിക്കള്‍ച്ചറിസ്റ്റ് സംഘം തട്ടിപ്പിലെ മുഴുവന്‍ പ്രതികളും പുറത്തിറങ്ങി, അന്വേഷണം എന്നു തീരും?

കാസര്‍കോട്: കാറഡുക്ക അഗ്രിക്കള്‍ച്ചറിസ്റ്റ് വെല്‍ഫയര്‍ സൊസൈറ്റിയില്‍ നിന്നു 4.76 കോടി രൂപ തട്ടിയെടുത്ത കേസിലെ ഒന്നാം പ്രതിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗവും സംഘം സെക്രട്ടറിയുമായ കര്‍മ്മന്തൊടി, ബാളക്കണ്ടത്തെ കെ. രതീശനാണ് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. കേസ് രജിസ്റ്റര്‍ ചെയ്ത് 90 ദിവസം കഴിഞ്ഞിട്ടും അന്വേഷണ സംഘത്തിനു കുറ്റപത്രം നല്‍കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് മുഖ്യപ്രതിയായ രതീശനും ജാമ്യം ലഭിച്ചത്. കേസിലെ മറ്റു പ്രതികള്‍ക്കെല്ലാം നേരത്തെ ജാമ്യം ലഭിച്ചിരുന്നു. കണ്ണൂര്‍ ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് ഇപ്പോള്‍ കേസ് അന്വേഷിക്കുന്നത്.
സൊസൈറ്റിയില്‍ നടന്ന തട്ടിപ്പു സംഭവത്തില്‍ മെയ് 13ന് ആണ് ആദൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നീട് ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിച്ചു. ഏറ്റവും ഒടുവിലാണ് സ്റ്റേറ്റ് ക്രൈംബ്രാഞ്ചിനു അന്വേഷണ ചുമതല കൈമാറിയത്. സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് ആദ്യം കണ്ടെത്തിയത്. സ്വര്‍ണ്ണം ഈടായി വയ്ക്കാതെ വായ്പ അനുവദിച്ചതായി രേഖകള്‍ ഉണ്ടാക്കിയും കേരള ബാങ്കിന്റെ കാഷ് ക്രെഡിറ്റ് വായ്പകള്‍ സ്വന്തക്കാരുടെ അക്കൗണ്ടിലേക്ക് മാറ്റിയും പണയ സ്വര്‍ണ്ണം കവര്‍ച്ച ചെയ്തുമായിരുന്നു രതീശന്റെ നേതൃത്വത്തില്‍ തട്ടിപ്പ് നടത്തിയത്.തട്ടിയെടുത്ത സ്വര്‍ണ്ണത്തില്‍ നിന്നു 100 പവന്‍ ഒഴികെയുള്ള വിവിധ ബാങ്കുകളില്‍ പണയപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയിരുന്നു. 100 പവന്‍ സ്വര്‍ണ്ണം പെരിയ, പള്ളിക്കര എന്നിവിടങ്ങളില്‍ കാനറാ ബാങ്ക് ശാഖകളില്‍ പണയപ്പെടുത്തിയിട്ടുള്ളതായി ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് വീണ്ടെടുക്കാനുള്ള നടപടി തുടരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page