കാസർകോട്: പാണത്തൂർ കല്ലപ്പള്ളിയിൽ ഭീതി പരത്തി വീണ്ടും പുലിയുടെ ആക്രമണം. ദൊഡമനയിൽ തൊഴുത്തിൽ കെട്ടിയ പശുക്കിടാവിനെ പുലി കടിച്ച് കൊന്നു. ചൊവ്വാഴ്ച രാത്രിയാണ് പ്രദേശത്ത് വീണ്ടും പുലിയിറങ്ങിയത്. തൊഴുത്തിൽ കെട്ടിയ മൂന്ന് പശുകുട്ടികളിൽ ഒന്നിനെ കടിച്ചു കൊന്ന ശേഷം സ്ഥലം വിടുകയായിരുന്നു. പകുതി ഭക്ഷിച്ചിട്ടുണ്ട്. ഒരു മാസം മുമ്പും കല്ലപ്പള്ളി ഭീരു ദണ്ഡിലും, രംഗത്ത് മലയിലും പുലിയിറങ്ങി പട്ടികളെ കടിച്ചു കൊന്നിരുന്നു. വീണ്ടും പുലി ആക്രമണ വിവരം അറിഞ്ഞ് പനത്തടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പ്രസന്ന പ്രസാദ്, വികസന കാര്യ സ്റ്റാൻറിങ്ങ് കമ്മറ്റി ചെയർപേഴ്സൺ ലതാ അരവിന്ദ്, ക്ഷേമകാര്യ സ്റ്റാൻ്റിങ് കമ്മറ്റി ചെയർമാൻ ബി രാധാകൃഷ്ണ ഗൗസ, പരപ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അരുൺ രംഗത്ത് മല, പഞ്ചായത്ത് ഭരണസമിതിയംഗം സൗമ്യമോൾ പി.കെ, വനം വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു. മൃഗഡോക്ടർ അരുണിൻ്റെ നേതൃത്വത്തിൽ പശുക്കുട്ടിയെ പോസ്റ്റ്മോർട്ടം നടത്തി. അതേസമയം പശുക്കുട്ടിയെ ആക്രമിച്ചത് പുലിയെന്നു ഉറപ്പി ക്കാൻ കഴിയില്ലെന്നും സ്ഥലത്ത് മഴയായതിനാൽ പുലിപ്പാടുകൾ കണ്ടെത്താൻ കഴിഞ്ഞില്ലെന്നും വനം വകുപ്പ് അറിയിച്ചു.







