‘മകൻ ലഹരിക്ക് അടിമ, ചികിത്സിക്കാൻ ഇനി പണമില്ല’: കാറിന് തീവച്ചു ദമ്പതികൾ ആത്മഹത്യ ചെയ്തു, കുറിപ്പ് പുറത്ത്

 

തിരുവല്ല വേങ്ങലിൽ കാറിന് തീപിടിച്ച് ദമ്പതികൾ മരിച്ച സംഭവത്തിൽ ആത്മഹത്യ കുറിപ്പ് കണ്ടെത്തി. ദമ്പതികളുടെ വീട്ടിൽ നിന്നാണ് കുറിപ്പ് കണ്ടെടുത്തത്. തുകലശേരി സ്വദേശികളായ രാജു തോമസ് (69), ഭാര്യ ലൈജി തോമസ് (63) എന്നിവരെയാണ് വെള്ളിയാഴ്ച കാറിൽ വെന്തുമരിച്ച നിലയിൽ കണ്ടെത്തിയത്. ഏകമകൻ ലഹരിക്ക് അടിമയായതിന്റെ മനോവിഷമം കാരണം ജീവനൊടുക്കുന്നു എന്നാണ് ആത്മഹത്യാ കുറിപ്പിലുള്ളത്. സ്വകാര്യ ലഹരി വിമുക്ത കേന്ദ്രത്തിൽ മകൻ ചികിത്സയിലാണെന്നും ഇനി ചികിത്സിക്കാൻ പണം ഇല്ലെന്നും കത്തിൽ പറയുന്നതായാണ് വിവരം. പൊലീസ് ഇടപെട്ട് തുടർചികിത്സ നൽകണമെന്നും മരണത്തിന് മറ്റാരും ഉത്തരവാദികളല്ലെന്നും കുറിപ്പിൽ പറയുന്നുണ്ട്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ തിരുവല്ല വേങ്ങലിൽ പാടത്തോട് ചേര്‍ന്ന ഒറ്റപ്പെട്ട റോഡിലാണ് തീപിടിച്ച കാർ കണ്ടെത്തിയത്. കാറിന് തീവച്ചതാണെന്ന് സംശയിക്കുന്നു. പൊലീസ് പട്രോളിങ്ങിനിടെയാണ് കാർ കത്തുന്നത് കണ്ടത്. മാരുതി വാഗണർ കാറാണ് കത്തിനശിച്ചത്. പൂർണമായും കത്തിക്കരിഞ്ഞ നിലയിലാണ് കാർ കണ്ടെത്തിയത്. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page