കുമ്പള മര്‍ച്ചന്‍സ് വെല്‍ഫെയര്‍ സൊസൈറ്റിക്കു കുരുക്ക് മുറുകുന്നു, ഓഫീസ് മാറ്റാനോ അതിനു വേണ്ടി പണം ചെലവാക്കാനോ അനുമതി നല്‍കിയിട്ടില്ലെന്ന് സഹകരണ വകുപ്പ്

 

കാസര്‍കോട്: കുമ്പള മര്‍ച്ചന്റ്‌സ് വെല്‍ഫേര്‍ കോഓപറേറ്റിവ് സൊസൈറ്റിക്കെതിരെ ഉയര്‍ന്നിട്ടുള്ള ഗുരുതര ആരോപണങ്ങള്‍ സഹകരണ വകുപ്പ് ശരിവച്ചു. ബാങ്ക് ഡയരക്ടരായിരുന്ന വിക്രം പൈ സഹകരണ അസിസ്റ്റന്റ് രജിസ്ട്രാര്‍ ഓഫീസില്‍ നിന്നും നല്‍കിയ വിവരാവകാശ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. കുമ്പള സഹകരണ ഭവനില്‍ പ്രവര്‍ത്തിക്കുന്ന മര്‍ച്ചന്റ്‌സ് വെല്‍ഫേര്‍ സൊസൈറ്റി മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റാന്‍ തരപ്പെടുത്തുകയും അതില്‍ 10 ലക്ഷത്തില്‍പരം രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് ഇതു സംബന്ധിച്ച് അസി.രജിസ്ട്രാര്‍ ഓഫീസിലെ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ മറുപടി നല്‍കിയത്. മര്‍ച്ചന്റ്‌സ് വെല്‍ഫേര്‍ സൊസൈറ്റി മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റാന്‍ സഹകരണ വകുപ്പ് ആര്‍ക്കും അനുമതി നല്‍കിയിട്ടില്ലെന്ന് മറുപടിയില്‍ പറഞ്ഞു. എന്നാല്‍ ഇതുസംബന്ധിച്ച് സൊസൈറ്റി ഒരപേക്ഷ നല്‍കിയിരുന്നു. അത് ജോയിന്റ് രജിസ്ട്രാര്‍ക്ക് കൈമാറിയിട്ടേയുള്ളൂ. സംഘം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ വിസ്തീര്‍ണം, വാടക വിവരങ്ങള്‍ തുടങ്ങിയവയൊന്നും അസി.രജിസ്ട്രാറെ അറിയിച്ചിട്ടില്ല. ഇതിന് വേണ്ടി പണം ചെലവഴിക്കാന്‍ സഹകരണ വകുപ്പ് അനുമതി നല്‍കിയിട്ടുമില്ല. അതേ സഹകരണ സൊസൈറ്റി പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നതിന് 14 ലക്ഷത്തോളം രൂപ അടുത്തിടെ പിരിച്ചുവിടപ്പെട്ട ഭരണ സമിതി ചെലവഴിച്ചിട്ടുണ്ടെന്ന് വ്യാപക ആക്ഷേപമുണ്ട്. സൊസൈറ്റിയിലെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ചും ഗുരുതര ആരോപണങ്ങളുണ്ട്. ഇതുസംബന്ധിച്ച് കേസും അന്വേഷണവും നടക്കുന്നതിനിടയിലാണ് ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് അസി.രജിസ്ട്രാര്‍ ഓഫീസ് വ്യക്തമാക്കിയിട്ടുള്ളത്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page