കെട്ടിട നിർമ്മാണ പെർമിറ്റ്; അധികം വാങ്ങിയ തുക തിരിച്ചു നൽകും; എല്ലാവർക്കും തിരിച്ചു നൽകുമോ ? മന്ത്രിയുടെ ഉത്തരം ഇതാണ്

 

തിരുവനന്തപുരം: പ്രഖ്യാപിച്ച പുതിയ ഫീസിനു 2023 ഏപ്രില്‍ 10 മുതല്‍ മുന്‍കാല പ്രാബല്യമുണ്ടായിരിക്കുമെന്ന് മന്ത്രി എം ബി രാജേഷ്. ഈ കാലയളവില്‍ പെര്‍മിറ്റ് ഫീസ് അടച്ചവര്‍ക്ക്, ഒടുക്കിയ അധിക തുക തിരിച്ചുനല്‍കുക തന്നെ ചെയ്യും. ഇതിന് കെ സ്മാര്‍ട്ട് വഴിയും ഐ എല്‍ ജി എം എസ് വഴിയും ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനുള്ള സൗകര്യം വൈകാതെ ഒരുക്കും. പെര്‍മിറ്റ് ഫീസ് പൂര്‍ണമായും തദ്ദേശ സ്ഥാപനങ്ങള്‍ക്കാണ് ലഭിക്കുന്നത്. അതിനാല്‍ ഈ തുക കൊടുത്തുതീര്‍ക്കുന്നതിന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ അനുവാദം നല്‍കും. പണം ഓൺലൈനായി ലഭ്യമാക്കുന്നതിനാണ് ആലോചിച്ചിട്ടുള്ളത്, ഇതിനായി നേരിട്ട് ആരും തദ്ദേശ സ്ഥാപനങ്ങളില്‍ പോകേണ്ടതില്ല. ഇത് സംബന്ധിച്ച് വിശദമായ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കുന്നതിനും ഓണ്‍ലൈന്‍ സംവിധാനം തയ്യാറാകുന്നതിനും അനുസരിച്ച് റീഫണ്ടിന് അപേക്ഷിക്കാവുന്നതാന്നെന്ന് മന്ത്രി വ്യക്തമാക്കി. കെട്ടിട നിർമാണ പെർമിറ്റ് ഫീസ് 60 ശതമാനം വരെയാണ് സർക്കാർ കുറവ് വരുത്തിയിരിക്കുന്നത്. 80 ചതുരശ്ര മീറ്റർ വരെയുള്ള കെട്ടിടങ്ങളെ പെർമിറ്റ് ഫീസിൽ നിന്ന് കഴിഞ്ഞവർഷം സർക്കാർ ഒഴിവാക്കിയിരുന്നു. 81 സ്ക്വയർ മീറ്റർ മുതൽ 300 സ്ക്വയർ മീറ്റർ വരെ വിസ്തീർണമുള്ള വീടുകൾക്ക് ചുരുങ്ങിയത് 50 ശതമാനമെങ്കിലും പെർമ്മിറ്റ് ഫീസ് കുറയ്ക്കുന്ന രീതിയിലാണ് പുതിയ നിരക്ക്. കോർപറേഷനിൽ 81 മുതൽ 150 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള വീടുകളുടെ പെർമ്മിറ്റ് ഫീസ് 60 ശതമാനം കുറയ്ക്കും. പുതിയ നിരക്കുകൾ ഓഗസ്റ്റ് 1 മുതൽ നിലവിൽ വരും. കേരളത്തിൽ നിലവിലുള്ള പെർമിറ്റ് ഫീസ് രാജ്യത്തെ ഏറ്റവും കുറഞ്ഞ പെർമ്മിറ്റ് ഫീസാണ് എന്ന വസ്തുത നിലനിൽക്കെ തന്നെയാണ് സർക്കാർ ജനങ്ങളുടെ ആവശ്യം മുൻനിർത്തി ഫീസ് പകുതിയിലേറെ കുറയ്ക്കാൻ തയ്യാറാവുന്നതെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page