തൃശൂരിൽ വീണ്ടും പന്നിപ്പനി സ്ഥിരീകരിച്ചു. മാടക്കത്തറ പഞ്ചായത്തിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്. പതിനാലാം നമ്പർ വാർഡിലെ കട്ടിലപൂവം ബാബു വെളിയത്തിന്റെ ഉടമസ്ഥതയിലുള്ള ഫാമിലെ പന്നികളിലാണ് രോഗം സ്ഥിരീകരിച്ചത്.
ഇതോടെ 310 പന്നികളെ കൊല്ലാൻ ഉത്തരവിട്ടു.
പന്നികളെ കള്ളിങ് ചെയ്ത് മറവു ചെയ്യാൻ ജില്ലാ മൃഗസംരക്ഷണ ഓഫീസർക്ക് നിർദേശം നൽകി ജില്ലാ കളക്ടർ ഉത്തരവിട്ടു. വെള്ളിയാഴ്ച രാവിലെ 7 മുതൽ ഡോക്ടർമാർ, ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർമാർ, അറ്റൻഡർമാർ അടങ്ങുന്ന ആർ.ആർ.ടി സംഘം കള്ളിങ് പ്രക്രിയ നടപ്പാക്കും. തുടർന്ന് പ്രാഥമിക അണുനശീകരണ നടപടികൾ കൂടി സ്വീകരിക്കും. ഫാമിന് ചുറ്റുമുള്ള ഒരു കിലോമീറ്റർ രോഗബാധിത പ്രദേശമായും 10 കിലോമീറ്റർ ചുറ്റളവ് രോഗനിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചു. വളർത്തുപന്നികളെയും കാട്ടുപന്നികളെയും ബാധിക്കുന്ന വളരെ പകർച്ചവ്യാധിയാണ് ആഫ്രിക്കൻ പന്നിപ്പനി. എന്നിരുന്നാലും, ഇത് മനുഷ്യരിലേക്ക് പകരില്ല. ഈ വർഷം ഫെബ്രുവരിയിൽ ആലപ്പുഴ തണ്ണീർമുക്കത്ത് ആഫ്രിക്കൻ പന്നിപ്പനി പടർന്നുപിടിച്ചതിനെ തുടർന്ന് മൃഗസംരക്ഷണ വകുപ്പിന്റെ (എഎച്ച്‌ഡി) റാപ്പിഡ് റെസ്‌പോൺസ് ടീം പന്നികളെ നശിപ്പിച്ചിരുന്നു. കഴിഞ്ഞവർഷവും തൃശ്ശൂരിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചിരുന്നു. എരുമപ്പെട്ടി പഞ്ചായത്തിലെ ചിറ്റണ്ടയിലെ ഒരു സ്വകാര്യ വ്യക്തിയുടെ ഫാമിൽ ആണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്. ഇതിനെ തുടർന്ന് ഇരുന്നൂറോളം പന്നികളെ കൊന്നൊടുക്കിയിരുന്നു.
![](https://mlozaudj56ft.i.optimole.com/w:721/h:452/q:mauto/f:best/https://malayalam.karavaldaily.com/wp-content/uploads/2024/07/jail-khd.jpg)