വാഷിങ്ടൻ: ഉപേക്ഷിക്കപ്പെട്ട റഷ്യൻ ഉപഗ്രഹം റിസഴ്സ്–പി1 പൊട്ടിത്തെറിച്ചു. രാജ്യാന്തര ബഹിരാകാശ നിലയത്തിനു സമീപത്തുള്ള ഭ്രമണപഥത്തിൽവച്ചായിരുന്നു നൂറിലേറെ കഷ്ണങ്ങളായി പൊട്ടിത്തെറിച്ചത്. ഇതോടെ, നിലയത്തിലെ യുഎസ് ഗഗനചാരികൾ ഒരു മണിക്കൂറോളം പേടകത്തിൽ അഭയം തേടിയതായി നാസ റിപ്പോർട്ട് ചെയ്തു. ഈ ഭൂനിരീക്ഷണ ഉപഗ്രഹം 2022 ലാണ് ഡീ കമ്മിഷൻ ചെയ്തത്. എന്നാൽ പൊട്ടിത്തെറിയുടെ കാരണം വ്യക്തമല്ല. ബുധനാഴ്ച രാത്രിയും വ്യാഴാഴ്ച പുലർച്ചെയുമായി ഉപഗ്രഹത്തിൽനിന്ന് അവശിഷ്ടങ്ങൾ പുറത്തേക്കു വരുന്നതിന്റെ ദൃശ്യങ്ങൾ യുഎസ് റഡാറുകളിൽ പതിഞ്ഞിട്ടുണ്ട് .അതേസമയം, രാജ്യാന്തര നിലയത്തിലേക്കു പോയ സുനിത വില്യംസിന്റെയും ബച്ച് വിൽമോറിന്റെയും മടക്കയാത്രയുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. ബോയിങ് സ്റ്റാർലൈനർ പേടകത്തിനുണ്ടായ സാങ്കേതിക തകരാറാണ് തടസ്സമായത്.
