ബസിൽ വച്ച് മകളോട് മോശമായി പെരുമാറിയ കണ്ടക്ടറുടെ മൂക്കിന്റെ പാലം മാതാവ് അടിച്ചു തകര്‍ത്തു. പത്തനംതിട്ട ഏനാത്താണ് നാടകീയ സംഭവം നടന്നത്. ബസ് കണ്ടക്ടറായ രാധാകൃഷ്ണപിള്ളയുടെ മൂക്കിന്റെ പാലമാണ് അക്രമത്തിൽ തകർന്നത്.
വെള്ളിയാഴ്ച വൈകിട്ട് അടൂരിലെ ഒരു സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനിക്കു നേര്‍ക്ക് ബസില്‍വെച്ചായിരുന്നു തെങ്ങമം സ്വദേശി രാധാകൃഷ്ണ പിള്ളയുടെ (59) അതിക്രമം. ഇയാള്‍ പെണ്‍കുട്ടിയെ മോശം ഉദ്ദേശ്യത്തോടെ ദേഹത്ത് സ്പര്‍ശിക്കുകയായിരുന്നു. സ്‌കൂള്‍ കഴിഞ്ഞ് ബസില്‍ വീട്ടിലേക്കുള്ള മടക്കയാത്രയ്ക്കിടെയാണ് വിദ്യാര്‍ഥിനിക്ക് ദുരനുഭവമുണ്ടായത്. ബസ് സ്റ്റോപ്പില്‍ ഇറങ്ങിയ പെണ്‍കുട്ടിയെ രാധാകൃഷ്ണ പിള്ള പിന്തുടർന്നു. തുടര്‍ന്ന് ബസിറങ്ങിയ പെണ്‍കുട്ടി മൊബൈല്‍ ഫോണില്‍ വിളിച്ച് മാതാവിനോട് കാര്യം പറഞ്ഞു. വീട് സമീപത്ത് തന്നെയായതിനാല്‍ അമ്മ സ്ഥലത്തേക്ക് ഓടിയെത്തി. ഈ സമയം ഒരു കടയില്‍ കയറി നില്‍ക്കുകയായിരുന്നു രാധാകൃഷ്ണ പിള്ള.
ഉടനെ സ്ഥലത്തെത്തിയ മാതാവ് കടയിൽ പ്രതിയെ കണ്ട് കാര്യം ചോദിച്ചു. വാക്കുതര്‍ക്കത്തിനൊടുവിൽ ഇവര്‍ മര്‍ദ്ദിച്ചെന്നാണ് വിവരം.
അടിയേറ്റ് രാധാകൃഷ്ണപിള്ളയുടെ മൂക്കിന്റെ പാലം പൊട്ടി. മാതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തി. തുടര്‍ന്ന് പോക്‌സോ വകുപ്പ് ചേര്‍ത്ത് കേസെടുത്തു. മൂക്കിന്റെ പാലം തകർന്നതിനാൽ പ്രതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.