പരിചയം ഇന്‍സ്റ്റഗ്രാം വഴി; ഒരുമാസത്തെ പ്രണയം; ആദ്യ കണ്ടുമുട്ടലില്‍ തന്നെ അന്ത്യയാത്രയും; കൊല്ലം കല്ലുംതാഴത്ത് ഓടുന്ന ട്രെയിനിന് മുന്നില്‍ ആംലിംഗനം ചെയ്ത് നിന്ന്‌ മരിച്ചവരെ തിരിച്ചറിഞ്ഞു

കൊല്ലം കല്ലുംതാഴം പാല്‍കുളങ്ങര റെയില്‍വേ ഗേറ്റിന് സമീപം ട്രെയിന്‍ തട്ടി മരിച്ചത് കമിതാക്കള്‍. കുണ്ടറ മാമൂട് അനന്തു ഭവനില്‍ പരേതനായ ശശിധരന്‍പിള്ളയുടെ മകന്‍ എസ്. അനന്തുവും(18), എറണാകുളം ഇടപ്പള്ളി വട്ടേക്കുന്നം പാറപ്പുറത്ത് മധുവിന്റെ മകള്‍ മീനാക്ഷി(18)യുമാണ് മരിച്ചത്. 14നു വൈകിട്ട് 5.30- നാണ് ഇരുവരും ട്രെയിന്‍ തട്ടി മരണപ്പെട്ടത്. പാല്‍കുളങ്ങര റെയില്‍വേ ഗേറ്റിന് സമീപം തെങ്ങയ്യത്ത് ക്ഷേത്രത്തിനും പാലത്തിനും ഇടയിലായിരുന്നു ഇരുവരേയും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടത്. കൊല്ലത്തു നിന്നും എറണാകുളം ഭാഗത്തേക്ക് പോയ ഗാന്ധിധാം എക്സ്പ്രസ് ട്രെയിനാണ് ഇടിച്ചത്. റെയില്‍വേ ട്രാക്കിലൂടെ നടന്നു മുന്നോട്ട് പോയ ഇരുവരും ട്രെയിന്‍ വരുന്നത് കണ്ടപ്പോള്‍ പരസ്പരം ആലിംഗനം ചെയ്തു നിന്നതായും ട്രെയിന്‍ ഇരുവരെയും ഇടിച്ചു തെറിപ്പിച്ചതായും ദൃക്‌സാക്ഷികള്‍ പറഞ്ഞിരുന്നു. ഇരുവരും ഇന്‍സ്റ്റാഗ്രാം വഴിയാണ് ഒരു മാസം മുന്‍പ് പരിചയപ്പെട്ടതെന്ന് സുഹൃത്തുക്കള്‍ പറയുന്നു. ഇരുവരും പ്രണയത്തിലായിരുന്നുവെന്നും പറയുന്നു. അനന്തു കൊല്ലം ഫാത്തിമ മാതാ കോളജിലെ മലയാളം ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയും മീനാക്ഷി പ്ലസ്ടു കഴിഞ്ഞ വിദ്യാര്‍ഥിനിയുമാണ്. 14ന് ആണ് ഇരുവരും നേരില്‍ കാണുന്നതെന്നും അനന്തുവിന്റെ സുഹൃത്തുക്കള്‍ പറഞ്ഞു. സിനിമ കാണാന്‍ പോകുന്നു എന്ന് പറഞ്ഞാണ് അനന്തു വീട്ടില്‍ നിന്നിറങ്ങിയത്. എന്നാല്‍ മീനാക്ഷി വീട്ടുകാരോട് ഒന്നും പറഞ്ഞിരുന്നില്ല. ഏറെ വൈകിയിട്ടും കാണാതായതോടെ ഇരു വീട്ടുകാരും പൊലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കിയിരുന്നു. രാത്രിയോടെയാണ് കിളികൊല്ലൂരില്‍ രണ്ടു പേര്‍ ട്രെയിന്‍ തട്ടി മരിച്ചെന്ന വാര്‍ത്ത വീട്ടുകാരും ബന്ധുക്കളും അറിഞ്ഞത്. ഇന്നലെ രാവിലെ ഇരുവരുടെയും ബന്ധുക്കള്‍ കൊല്ലം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലെത്തി മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു.
അതേസമയം ഇരുവരും പ്രണയത്തിലാണെന്ന കാര്യമോ മറ്റോ ഇരു വീട്ടുകാര്‍ക്കും അറിയില്ലായിരുന്നു.
പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ഇരു മൃതദേഹങ്ങളും ബന്ധുക്കള്‍ ഏറ്റുവാങ്ങി സംസ്‌കാരം നടത്തി. കിളികൊല്ലൂര്‍ പൊലീസ് കേസെടുത്തു. അനന്തുവിന്റെ അമ്മ അജിത. മീനാക്ഷിയുടെ അമ്മ ബിന്ദു. സഹോദരി: ശ്രീലക്ഷ്മി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page