കണ്ണൂർ: ഉദയഗിരിയിലെ
തൊമരക്കാട്ട് ഭിന്നശേഷിക്കാരനെ സഹോദരി പുത്രൻ അടിച്ചുകൊന്നു. രണ്ടുകാലുകൾക്കും സ്വാധീനമില്ലാത്ത ദേവസ്യ കുമ്പുക്കൽ(76) എന്നയാളാണ് കൊല്ലപ്പെട്ടത്. കോടാലി കൊണ്ട് വെട്ടി കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പ്രതി ഷൈൻ മോനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കുടുംബവഴക്കിനെ തുടർന്നാണ് ഷൈൻ മോൻ ദേവസ്യയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പ്രാഥമിക അന്വേഷത്തിൽ കണ്ടെത്തിയത്. ഞായറാഴ്ച രാത്രി 8.30 ഓടെയാണ് സംഭവം. രാത്രി ഏഴുമണിയോടെ ശബ്‌ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ദേവസ്യ മരിച്ചുകിടക്കുന്നത് കണ്ടത്. ഇവർ പിന്നീട് പൊലീസിൽ വിവരമറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപ്പെടുത്തിയത് ഷൈൻ മോൻ ആണെന്ന് മനസ്സിലായത്. മദ്യലഹരിയിലായിരുന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ആലക്കോട് പൊലീസ് ഇൻക്വസ്റ്റ് നടത്തി. ആംബുലൻസിൽ മൃതശരീരം പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
