സഹിക്കാനാവാത്ത വേദനയെ തുടർന്നാണ് കർണാടക ഷിമോഗ സ്വദേശി പരശുരാം (38) എന്ന തടവുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന പരശുരാമിന്റെ വയറ്റിൽ നിന്ന് ഡോക്‌ടർമാർ കണ്ടെടുത്തത് മൊബൈൽ ഫോൺ. കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട് തടവിൽ കഴിഞ്ഞിരുന്ന പ്രതിയാണ് മൊബൈൽ ഫോൺ വിഴുങ്ങിയത്. ഏപ്രിൽ ആദ്യ വാരമാണ് സംഭവം. മോഷ്ടിച്ച മൊബൈൽ പൊലീസ് കണ്ടെത്താതിരിക്കാൻ വിഴുങ്ങുകയായിരുന്നു. ഒരാഴ്ച കഴിഞ്ഞതോടെ വയറുവേദന അനുഭവപ്പെട്ടു തുടങ്ങി. ഇതേ തുടർന്ന് ഷിമോഗ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയിൽ നടത്തിയ സ്കാനിംഗിൽ വയറിനകത്ത് എന്തോ കുടുങ്ങിയിട്ടുള്ളതായി കണ്ടെത്തി. വയറ് വേദന തുടർന്നതോടെ ഇയാളെ ബംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റി.
സ്കാനിങ്ങിൽ മൊബൈൽ വിഴുങ്ങിയതായി കണ്ടെത്തി. കീപാഡ് മൊബൈൽ ഫോണാണ് വയറിനുള്ളിൽ നിന്ന് കണ്ടെത്തിയത്. ഒന്നര മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ വയറിനുള്ളിൽ നിന്ന് മൊബൈൽ നീക്കി. ചെറിയ ചൈനീസ് മോഡൽ ഫോണായിരുന്നു ഇത്. ആദ്യം എൻഡോസ്കോപിയിലൂടെ ഫോണിൻറെ ബാറ്ററിയും ബാക്ക് കവറുമാണ് നീക്കിയ യത്. കീപ്പാഡ് എടുക്കാൻ സാധിച്ചിരുന്നില്ല. പിന്നാലെ ഒരു മണിക്കൂറും 15 മിനിറ്റും നീണ്ടതായിരുന്നു ശസ്ത്രക്രിയ. ഇയാളുടെ ആരോഗ്യനില ഇപ്പോൾ തൃപ്തികരമാണെന്ന് ഡോക്‌ടർമാർ അറിയിച്ചു.
20 ദിവസത്തോളം പരശുറാം വയറ്റിൽ മൊബൈൽ കൊണ്ടുനടന്നിരുന്നതായി ശസ്ത്രക്രിയാ വിദഗ്ധർ പറഞ്ഞു.
