കതിര്‍മണ്ഡപത്തില്‍ വെച്ച് വധൂവരന്മാര്‍ തമ്മില്‍ പിണങ്ങി; ഒടുവില്‍ സംഭവിച്ചത് ഇങ്ങിനെ

മംഗളൂരു: നീണ്ട കാലത്തെ തയ്യാറെടുപ്പിനും കാത്തിരിപ്പിനും ശേഷം കതിര്‍മണ്ഡപത്തിലെത്തിയ വധൂവരന്മാര്‍ തമ്മില്‍ പിണങ്ങി. പൊലീസ് ഇടപെട്ടിട്ടും ഇരുവരുടെയും പിണക്കം മാറാത്തതിനെത്തുടര്‍ന്ന് വിവാഹ ചടങ്ങുകള്‍ അവസാനിപ്പിച്ച് ബന്ധുക്കള്‍ അലസിപ്പിരിഞ്ഞു. കല്ല്യാണത്തിന് തയ്യാറാക്കിയ ഭക്ഷണം പാഴായി. ശനിയാഴ്ച ഉപ്പിനങ്ങാടിയിലാണ് സംഭവം. കോണാര്‍, കോര്‍പ്പയിലെ ഉമേശനും ബണ്ട്വാള്‍ സ്വദേശിനി സരസ്വതിയും തമ്മിലുള്ള വിവാഹമാണ് ശനിയാഴ്ച ഉപ്പിനങ്ങാടി ഷണ്‍മുഖ ക്ഷേത്രത്തില്‍ നടത്താന്‍ നിശ്ചയിച്ചിരുന്നത്. നേരത്തെ നിശ്ചയിച്ചത് പ്രകാരം വധൂവരന്മാരും ബന്ധുക്കളും ക്ഷേത്രത്തിലെത്തി. വരന്‍ വധുവിന്റെ കഴുത്തില്‍ പുഷ്പഹാരം ചാര്‍ത്തുകയും ചെയ്തു. തുടര്‍ന്ന് താലിമാല ചാര്‍ത്താന്‍ ഒരുങ്ങിയപ്പോള്‍ വധു പിന്നോട്ട് നീങ്ങി വിയോജിപ്പ് അറിയിച്ചു. ഇതോടെ കതിര്‍മണ്ഡപം തര്‍ക്കം മൂലം ശബ്ദമുഖരിതമായി. വിവരമറിഞ്ഞ് പൊലീസെത്തി. ഇരുവരുമായി ചര്‍ച്ച നടത്തി. തുടര്‍ന്ന് താലി ചാര്‍ത്താന്‍ വധു തയ്യാറായി. വധൂവരന്മാര്‍ വീണ്ടും കതിര്‍മണ്ഡപത്തിലെത്തിയപ്പോള്‍ തനിക്ക് താലി ചാര്‍ത്താന്‍ താല്‍പര്യം ഇല്ലെന്ന് അറിയിച്ച് വരന്‍ ഇറങ്ങിപ്പോയി. തുടര്‍ന്ന് വിവാഹത്തിന് ഒരുക്കിയ ഭക്ഷണം കഴിക്കാതെ വധുവിന്റെയും വരന്റെയും ബന്ധുക്കള്‍ പിരിഞ്ഞുപോയി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page