മോക് പോളില്‍ ബിജെപിക്ക് അധിക വോട്ട്: വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ നടന്ന മോക് പോളില്‍ ബിജെപിക്ക് അധിക വോട്ട് ലഭിച്ചെന്ന ആരോപണത്തെ തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്‍. മോക് പോളിനിടെ, കക്ഷികള്‍ക്ക് അധിക വോട്ട് രേഖപ്പെടുത്തിയ സംഭവം സാങ്കേതിക തകരാറാണെന്നും അത് ഉടന്‍ തന്നെ പരിഹരിച്ചതായും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാദിച്ചു. എന്നാല്‍ കാസര്‍കോട് മോക് പോളിനിടെ ബിജെപിക്ക് അധിക വോട്ട് ലഭിച്ചെന്ന വാര്‍ത്ത തെറ്റാണ്. അത്തരമൊരു സംഭവം ഉണ്ടായിട്ടില്ല. ഇക്കാര്യത്തില്‍ റിട്ടേണിംഗ് ഓഫീസര്‍ റിപ്പോര്‍ട്ട് നല്‍കിയതായും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു. വിശദമായ റിപ്പോര്‍ട്ട് നല്‍കാമെന്നും കമ്മീഷന്‍ വ്യക്തമാക്കി. കാസര്‍കോട് ലോക്സഭാ മണ്ഡലത്തില്‍ നടന്ന മോക് പോളില്‍ ബി.ജെ.പിക്ക് പോള്‍ ചെയ്തതിനെക്കാളും വോട്ട് ലഭിച്ചെന്ന ആരോപണത്തെ കുറിച്ച് പരിശോധിക്കാന്‍ സുപ്രീം കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ ഉള്‍പ്പടെയുള്ളവരുമായി ആശയ വിനിമയം നടത്തിയ ശേഷമാണ് ബി.ജെ.പിക്ക് അധിക വോട്ട് ലഭിച്ചെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് കമ്മിഷന്‍ സുപ്രീം കോടതിയെ അറിയിച്ചത്.
കാസര്‍കോട് ബിജെപിക്ക് മോക് പോളില്‍ പോള്‍ ചെയ്യാത്ത വോട്ട് ലഭിച്ചെന്ന വിവരം വ്യാഴാഴ്ച സീനിയര്‍ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണാണ് സുപ്രീം കോടതിയില്‍ ഉന്നയിച്ചത്.
ഇതിനുള്ള മറുപടിയിലായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം.
തുടര്‍ന്നാണ് ഇക്കാര്യം പരിശോധിക്കാന്‍ ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കര്‍ ദത്ത എന്നിവര്‍ അടങ്ങിയ ബെഞ്ച് തിരഞ്ഞെടുപ്പ് കമ്മിഷനോട് നിര്‍ദേശിച്ചത്.
വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണിയതില്‍ ഇതുവരെ പൊരുത്തക്കേട് കണ്ടെത്തിയിട്ടില്ലെന്നും 4 കോടി വിവി പാറ്റുകളില്‍ ഇതുവരെ വ്യത്യാസം കണ്ടെത്താനായില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയില്‍ പറഞ്ഞു. വിവിപാറ്റ് സ്ലിപ്പുകള്‍ പൂര്‍ണ്ണമായി എണ്ണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് സുപ്രീം കോടതി വാദം കേള്‍ക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page