കൂക്കാനം റഹ്‌മാന്‍
————————————
1950 നവംബര്‍ 8
1950 നവംബര്‍ 8 രാത്രി 11 മണിക്ക് ആദ്യ കണ്‍മണിക്ക് ജന്മം നല്‍കി. ഉമ്മ എന്റെ ജനനത്തിയ്യതി കിത്താബിന്റെ ആദ്യ പേജില്‍ എഴുതി വെച്ചിട്ടുണ്ട്. ഹിജറാവര്‍ഷവും കൊല്ല വര്‍ഷവും എല്ലാം കാണിച്ചിട്ടുണ്ട്. മെലിഞ്ഞ് ഭാരക്കുറവുള്ള കുഞ്ഞായിരുന്നു പോലും ഞാന്‍. ആരെങ്കിലും കുഞ്ഞിനെ കാണാന്‍ വന്നാല്‍ ഒളിപ്പിച്ചു കിടുത്തുക ഉമ്മയുടെ ശീലമായിരുന്നു പോലും. ഉമ്മ പഴയ അഞ്ചാം ക്ലാസുകാരിയാണ്. ഖുറാന്‍ മന:പാഠമാക്കി ഓതും, മാലപാട്ടുകള്‍ പാടും, കിട്ടിയ പുസ്തകങ്ങളൊക്കെ വായിക്കും. നല്ല കൈത്തുന്നുകാരിയാണ്. നാലു ആങ്ങളമാര്‍ക്കു ഒറ്റ പെങ്ങളേയുള്ളു. അതുകൊണ്ടു തന്നെ ആണിന്റെ ധൈര്യവും തന്റേടവുമൊക്കെയുണ്ട്. ആങ്ങളമാര്‍ നടത്തുന്ന പീടികയില്‍ കച്ചവടക്കാരിയായി നിന്ന് സഹായിക്കും. സ്വന്തം വയലില്‍ കൊയ്യാന്‍ പോവും. എന്നെ ശ്രദ്ധിച്ചു താലോലിച്ച് പട്ടിണിക്കാലത്തു പോലും വയറ് നിറച്ചു എന്നെ ഊട്ടും. പശുക്കളും കറവയും ഉണ്ടായതിനാല്‍ പാലും നെയ്യും ഇഷ്ടം പോലെ തരുമായിരുന്നു. മെലിഞ്ഞ് കോലുപോലുണ്ടായിരുന്ന ഞാന്‍ പത്തുവയസ്സായപ്പോള്‍ തടിച്ചു കൊഴുത്ത കുട്ടപ്പനായി മാറി. ഞാന്‍ ഉമ്മയേക്കാള്‍ നീളം വെച്ചു. ഞാനും ഉമ്മയും ഒന്നിച്ചു പോവുമ്പോള്‍ മകനാണെന്ന് പറയാതെ ആങ്ങള എന്നാണ് പറയാറ്. അതിന് തെളിവായി വേറൊരു കാര്യവുമുണ്ട്. ഞാന്‍ ഉമ്മയെ ‘ഇത്താത്ത’ എന്നാണ് വിളിച്ചിരുന്നത്. അമ്മാവന്മാര്‍ അങ്ങനെയാണ് ഉമ്മയെ വിളിക്കാറ് ഞാനും ഉമ്മയെ ഇത്താത്തയെന്ന് വിളിച്ചു ശീലിച്ചു പോയി. പിന്നെ അത് തിരുത്താന്‍ പോയില്ല.
സ്നേഹവും ലാളനയും വേണ്ടുവോളം നല്‍കുന്നതോടൊപ്പം അധ്വാനത്തിന്റെ മഹത്വം, സത്യസന്ധത കാത്തുസൂക്ഷിക്കേണ്ട പഠനം, ചീത്ത പ്രവൃത്തിയില്‍ നിന്നും കൂട്ടുകാരില്‍ നിന്നും വിട്ടുനില്‍ക്കേണ്ട വിധം എല്ലാം ഉമ്മയില്‍ നിന്നാണ് ഞാന്‍ പഠിച്ചത്. സ്‌കൂളില്‍ പോകുന്നതിന് മുമ്പും വന്നതിന് ശേഷവും അമ്മാവന്മാരുടെ കടയില്‍ ജോലി ചെയ്യിക്കും. ഉമ്മ അവില്‍ ഇടിക്കുമ്പോള്‍ ഇളക്കി കൊടുക്കാന്‍ സഹായിക്കും. ഇങ്ങിനെ അധ്വാന ശീലം എന്നിലുണ്ടാക്കി.
സ്‌കൂള്‍ കുട്ടികളില്‍ കളവ് നടത്തുന്ന സ്വഭാവമുണ്ടോ എന്നറിയാന്‍ കാരിക്കുട്ടി എന്ന കച്ചവടക്കാരന്‍ അദ്ദേഹത്തിന്റെ മേശപ്പുറത്ത് മുക്കാലോ അണയോ ഒക്കെ വെക്കും. പീടികയില്‍ സാധനം വാങ്ങാന്‍ വരുന്ന കുട്ടികള്‍ പൈസ കാണാതെ എടുക്കുന്നുണ്ടോ എന്ന് നോക്കാനാണ്. ഒരു ദിവസം അദ്ദേഹത്തിന്റെ മേശമേല്‍ വെച്ച ഒരു മുക്കാല്‍ ഞാന്‍ എടുത്തു. വീട്ടില്‍ ചെന്ന് ആ മുക്കാല്‍ ഉമ്മയെ കാണിച്ചു. വീണു കിട്ടിയതാണെന്ന് ഞാന്‍ കളവു പറഞ്ഞു. സംഭവം മനസ്സിലാക്കിയ ഉമ്മ എന്നെ വഴക്കുപറഞ്ഞ് കാരിക്കുട്ടിയുടെ പീടികയിലേക്ക് കൊണ്ടുപോയി. മുക്കാല്‍ തിരികെ കൊടുപ്പിച്ച് അദ്ദേഹത്തോട് മാപ്പു പറയിച്ചാണ് വീട്ടിലേക്ക് തിരിച്ചത്. കക്കാന്‍ പാടില്ല എന്ന തത്വം ജീവിതത്തില്‍ പഠിപ്പിച്ചത് ഉമ്മയാണ്. ലഹരി ഉപയോഗത്തിന് അടിമയായി പോകുമായിരുന്ന എന്നെ അതില്‍ നിന്ന് മോചിതനാകാന്‍ പഠിപ്പിച്ചത് ഉമ്മയാണ്.
അമ്മാവന്മാരെല്ലാം പുകവലിക്കാരായിരുന്നു. അമ്മാവന്മാര്‍ വലിച്ചു കളഞ്ഞ ബീഡിക്കുറ്റി എടുത്ത് ഉമ്മ വലിക്കും. ഞാന്‍ പ്രൈമറി ക്ലാസില്‍ പഠിക്കുമ്പോള്‍ കൂട്ടുകാരോട് വീമ്പു പറയും. ‘എന്റെ ഉമ്മ ആണുങ്ങളെ പോലെ ബീഡി വലിക്കും’ എന്ന്. അക്കാലത്ത് ബീഡിവലി അന്തസ്സായാണ് എനിക്കു തോന്നിയത്. പിന്നീട് ഉമ്മ ആ സ്വഭാവത്തില്‍ നിന്ന് പിന്മാറി.
എന്നോടുള്ള അമിത സ്നേഹം മൂലം നീന്തല്‍ പഠിക്കാന്‍ എന്ന വിട്ടില്ല. അതിന്നും ഒരു പ്രയാസമായി എനിക്ക് അനുഭവപ്പെടുന്നു. പക്ഷേ സ്വകാര്യമായി സൈക്കിള്‍ ഓടിക്കാന്‍ പഠിച്ചു. അന്തരിച്ച മാടക്കാല്‍ ചെറിയമ്പുവേട്ടനാണ് സൈക്കിള്‍ ഓടിക്കാന്‍ പഠിപ്പിച്ച എന്റെ ഗുരു. പക്ഷേ വലിയൊരു അപകടം പറ്റി. സൈക്കിള്‍ പെഡലിന്റെ അടുത്തുള്ള ഇരുമ്പു പല്ല് കാലിന്റെ മടമ്പില്‍ തറച്ചു കയറി. ഒന്നുരണ്ടാഴ്ച കിടപ്പിലാകേണ്ടി വന്നു. നാടകം അഭിനയിക്കാനും ക്ലബ്ബ് രൂപീകരിക്കാനും ഫുട്ബാള്‍ കളിക്കാനും മറ്റും ഉമ്മ എന്നെ പ്രോത്സാഹിപ്പിച്ചു. പഴയ തറവാട് വീടില്‍ ഉള്ള തിണ സ്റ്റേജാക്കി നാടകം റിഹേര്‍സല്‍ നടത്താനും മറ്റും പ്രോത്സാഹിപ്പിച്ചു. കൂട്ടുകാരായ കരിമ്പില്‍ വിജയന്‍, അയിത്തല രാമചന്ദ്രന്‍, വൈക്കത്ത് നാരായണന്‍, ബാലകൃഷ്ണന്‍, ടി. വി. ഗോവിന്ദന്‍, പി.പി.രാഘവന്‍ എന്നിവരൊക്കെ സന്ധ്യ കഴിഞ്ഞാല്‍ എന്റെ വീട്ടിലെത്തും പാട്ടും കൂത്തും നാടകാഭിനയവും മറ്റും തകൃതിയായി
അരങ്ങേറും. ഉമ്മ എല്ലാവര്‍ക്കും കട്ടന്‍ ചായയും കപ്പയോ ചക്ക പുഴുങ്ങിയതോ വയറു നിറച്ചും തരും.
ഹൈസ്‌കൂളില്‍ എത്തിയപ്പോള്‍ ഒരു ഭാഗ്യം കൂടി കൈവന്നു. അമ്മാവന്‍ പഴയൊരു സൈക്കിള്‍ എനിക്ക് വാങ്ങിത്തന്നു. 1963 ല്‍ എനിക്കും തഹസില്‍ദാരായി വിരമിച്ച കാലിന്ന് അല്പം സ്വാധീനക്കുറവുള്ള പി.പി. കുഞ്ഞി കൃഷ്ണനും മാത്രമെ ഹൈസ്‌കൂള്‍ കുട്ടികളുടെ ഇടയില്‍ സൈക്കിളുള്ളു. അന്ന് ഒരു കാറ് കാരന്റെ ഗമയാണ് സൈക്കിള്‍ ഉള്ള ഞങ്ങള്‍ക്ക്. സ്‌കൂള്‍ വിട്ടു പോകുമ്പോള്‍ ഓണക്കുന്നിലെ ഹാജിക്കാന്റെ പീടികയില്‍ നിന്ന് സാധനം വാങ്ങി അമ്മാവന്റെ പീടികയില്‍ സൈക്കിളില്‍ വെച്ച് കൊണ്ടുപോകേണ്ട ഉത്തരവാദിത്തവും എനിക്കായിരുന്നു.
ഹൈസ്‌കൂള്‍ പഠനകാലത്തെ അധ്യാപകരെയും അവരുടെ ഇടപെടലിനെയും കുറിച്ച് നല്ല ഓര്‍മ്മയുണ്ട്. എട്ടാം ക്ലാസ് ഓല ഷെഡായിരുന്നു. കയ്യൂരിലെ സയന്‍സ് പഠിപ്പിച്ച ബാലകൃഷ്ണന്‍ മാഷെ നല്ല ഓര്‍മ്മയുണ്ട്. ഈയിടെ അദ്ദേഹം മരിച്ചു പോയി. ഇംഗ്ലീഷ് പഠിപ്പിച്ച തടിച്ചു കൊഴുത്ത കഷണ്ടിക്കാരനായ ജോണ്‍ മാഷ്, ഹിന്ദി രാഘവന്‍ മാഷ്, കണക്കു പഠിപ്പിച്ച പയ്യാടക്കത്ത് ബാലന്‍ മാഷ്, വെള്ളൂരിലെ ഇന്നും ജീവിച്ചിരിക്കുന്ന പി.എം ദാമോദരന്‍ അടിയോടി മാഷ് (കൊശനാങ്കം) എന്ന കുറ്റപ്പേര്, പി.ഇ.ടി ബാലന്‍ മാഷ്, ഡ്രോയിങ്ങ് മാധവന്‍ മാഷ്, മലയാളം പഠിപ്പിച്ച പൊതുവാള്‍ മാഷും വി.സി. കരുണാകരന്‍ മാഷും, സോഷ്യല്‍ സ്റ്റഡീസിന്റെ അടിയോടി മാഷ് ഇവരെയൊക്കെ ഓര്‍ക്കുന്നു. 1966 മാര്‍ച്ചില്‍ എസ്എസ്എല്‍സി കടമ്പ കടന്നു കിട്ടി. എന്റെ തറവാട്ടില്‍ അന്നേവരേക്കും ആരും പത്താം തരം കടന്നു കയറിയിട്ടില്ല. ആ ഒരു ക്രഡിറ്റും കൂടി എനിക്കുണ്ട്. മൂന്നാം ക്ലാസുകാരനായ സുലൈമാന്‍ അമ്മാവന്‍ ജയിച്ച വകയില്‍ എനിക്കൊരു ഫെവര്‍ ലൂബ വാച്ച് സമ്മാനമായിത്തന്നു.
സ്നേഹം മാത്രം പകര്‍ന്നു തന്ന ബാപ്പയും ഉമ്മയും മണ്‍മറഞ്ഞു. രണ്ടു പേരുടെയും മരണത്തിന് പ്രത്യേകതയുണ്ട്. ബാപ്പ മരുമക്കളുടെ കൂടെയാണ് താമസം. ബാപ്പയുടെ കുടുംബ സ്വത്തിന്റെ ഷെയറും മരുമക്കള്‍ക്കാണ് കൊടുത്തത്. എങ്കിലും ബാപ്പക്ക് പ്രായമായതിനാല്‍ മാസത്തില്‍ ഒരു തവണ ഞാന്‍ കാണാന്‍ ചെല്ലും. ഒരു തവണ രാവിലെ ബാപ്പയെ കാണാന്‍ തൃക്കരിപ്പൂരിലേക്ക് ചെന്നു. ടൗണിലെ ബേക്കറിയില്‍ നിന്ന് കുറച്ചു ഫ്രൂട്സും ബേക്കറി ഐറ്റംസും വാങ്ങി ഓട്ടോയില്‍ പോവുകയായിരുന്നു. വീട്ടിനടുത്ത് എത്താറായപ്പോള്‍ പയ്യന്നൂരിലെ ഹോള്‍സെയില്‍ അനാദിക്കട നടത്തുന്ന എന്റെ സുഹൃത്ത് ഓട്ടോ കൈകാണിച്ചു നിര്‍ത്തി. ‘നിങ്ങള്‍ ഇപ്പോഴാണോ വിവരം അറിഞ്ഞത്. ഞാന്‍ അവിടെ പോയി തിരിച്ചു വരികയാണ് ‘
‘എന്താ റഹീമെ കാര്യം? ‘
നിങ്ങളുടെ ബാപ്പ ഇന്നലെ രാത്രി മരിച്ചു ‘
‘ഓ ഞാനറിയില്ല
ബാപ്പയെ കാണാനാണ് ഞാന്‍ ഇറങ്ങിയത്.’
‘ആവട്ടെ അവിടെ ചെന്ന് ബാക്കി കാര്യങ്ങളൊക്കെ ചെയ്യൂ…’
എനിക്കു വിശ്വസിക്കാനായില്ല. ഞാന്‍ ചെന്നു മരിച്ചു കിടക്കുന്ന ബാപ്പയെ കണ്ടു. മുഖത്ത് നിറഞ്ഞ പുഞ്ചിരി കാണുന്നു. സന്തോഷത്തോടെ ബാപ്പയും പോയി.
ഉമ്മ മൂന്നു വര്‍ഷത്തോളം എന്റെ കൂടെയായിരുന്നു താമസം. കട്ടിലില്‍ നിന്ന് ഒരു തവണ താഴേക്ക് വീണു. അതിനു ശേഷം പഴയ ഊര്‍ജസ്വലത വന്നില്ല. 2016 ഒക്ടോബര്‍ 2 ന് രാവിലെ 8 മണിക്ക് ഉമ്മയും എന്നെ വിട്ടുപോയി.