വാട്ടര്‍ അതോറിറ്റിയുടെ കൊള്ള; പരാതിക്കാരന് 5000 രൂപ നല്‍കാന്‍ ഉപഭോക്തൃ ഫോറം വിധി

കാസര്‍കോട്: ഉപഭോക്താവില്‍ നിന്നു ന്യായികരണമൊന്നുമില്ലാതെ ഈടാക്കാന്‍ നല്‍കിയ വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള ബില്‍ ജില്ലാ ഉപഭോക്തൃ ഫോറം റദ്ദാക്കി. പരാതിക്കാരന് നീതിക്ക് വേണ്ടി ചെലവായ 5,000 രൂപ 30 ദിവസത്തിനുള്ളില്‍ നല്‍കാന്‍ വാട്ടര്‍, അതോറിറ്റിയോട് ഫോറം നിര്‍ദ്ദേശിച്ചു. കാസര്‍കോട് പുലിക്കുന്നിലെ കെ ബാലകൃഷ്ണ റാവുവിന്റെ പരാതിയിലാണ് ഉപഭോക്തൃ ഫോറം വിധി പ്രസ്താവിച്ചത്. പരാതിക്കാരന്റെ വീട്ടില്‍ വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള കണക്ഷനു പുറമെ കിണറുമുണ്ട്. വെള്ളത്തിന്റെ ചാര്‍ജ് കൂടാതിരിക്കാന്‍ അത്യാവശ്യത്തിനു മാത്രമേ വാട്ടര്‍അതോറിറ്റിയുടെ
വെള്ളമെടുക്കാറുള്ളു. ദീര്‍ഘകാലമായി ശരാശരി 260 യൂണിറ്റ് ജലമാണ് ഉപയോഗിക്കുന്നത്. മീറ്റര്‍ റീഡിംഗ് രേഖപ്പെടുത്തി അധികതര്‍ നല്‍കുന്ന ബില്‍ തുക കൃത്യമായി നല്‍കുന്നുമുണ്ട്. ഇങ്ങനെയിരിക്കെ 12-04-22ന് 8356 രൂപ കുടിവെള്ള ചാര്‍ജ്ജ് അടക്കാന്‍ വാട്ടര്‍ അതോറിറ്റി പരാതിക്കാരന് ബില്ല് കൊടുത്തു. ഇതിനെതിരെ പരാതിക്കാരന്‍ വാട്ടര്‍ അതോറിറ്റിക്ക് പരാതി കൊടുത്തെങ്കിലും മറുപടി നല്‍കിയില്ല. തുടര്‍ന്നു ഉപഭോക്തൃ ഫോറത്തെ സമീപിച്ച പരാതിക്കാരന്‍ വര്‍ഷങ്ങളായി തനിക്കു നല്‍കിയിട്ടുള്ള ബില്ലും ബില്‍
തുക അടച്ചതിന്റെ രശീതും ബില്ലില്‍ രേഖപ്പെടുത്തിയ മീറ്റര്‍ റീഡിംഗും ഫോറത്തിന് നല്‍കി. വാട്ടര്‍ അതോറിറ്റിയോട് ബില്‍ തുക നിശ്ചയിച്ചതിന്റെ മാനദണ്ഡവും വ്യവസ്ഥകളും ആവശ്യപ്പെട്ട ഫോറത്തിന് വാട്ടര്‍ അതോറിറ്റിയുടെ സേവന തല്‍പരതയില്‍ ഒരുവീഴ്ചയും സംഭവിച്ചിട്ടില്ലെന്ന വാക്കാല്‍ മറുപടി ആയിരുന്നു ഏക തെളിവ്. ആ പറയുന്നതിനടിസ്ഥാനമായി മീറ്റര്‍ റീഡിംഗ് രജിസ്റ്റര്‍ ഫോം ആവശ്യപ്പെട്ടെങ്കിലും സേവനത്തിന്റെ കെങ്കേമം വാക്കാല്‍ പറയാനെ വാട്ടര്‍ അതോറിറ്റിക്കു കഴിഞ്ഞുള്ളൂ. ഇതിനെത്തുടര്‍ന്ന് പരാതിക്കാരന്‍ മീറ്റര്‍ പരിശോധിച്ചു കൃത്യമായി ബില്ലുകൊടുക്കാനും വ്യവഹാരത്തിനു ചെലവായ 5000 രൂപ 30 ദിവസത്തിനകം നല്‍കാനും ഫോറം വിധിച്ചു. ഫോറം പ്രസിഡണ്ട് കൃഷ്ണന്‍ കെ, മെമ്പര്‍ ബീന കെ.ജി എന്നിവരാണ് വിധി പ്രസ്താവിച്ചത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page