17 കാരി ചാലിയാര്‍ പുഴയില്‍ മുങ്ങിമരിച്ച സംഭവം; പെണ്‍കുട്ടി പീഡനത്തിനിരയായതായി ആരോപണം; കരാട്ടെ മാസ്റ്റര്‍ അറസ്റ്റില്‍

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ 17 വയസുകാരിയുടെ മൃതദേഹം ചാലിയാറില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. പെണ്‍കുട്ടിയെ ഊര്‍ക്കടവിലെ കരാട്ടെ മാസ്റ്റര്‍ പീഡനത്തിന് ഇരയാക്കിയെന്ന ആരോപണവുമായി പെണ്‍കുട്ടിയുടെ കുടുംബം രംഗത്തുവന്നു. ഇതിനുപിന്നാലെ കരാട്ടെ മാസ്റ്റര്‍ സിദ്ദീഖ് അലിയെ പൊലീസ് അറസ്റ്റ് ചെയ്തു. പലതവണ സിദ്ദീഖ് അലി കുട്ടിയെ ദുരുപയോഗിച്ചുവെന്നും ആത്മഹത്യ ചെയ്ത പെണ്‍കുട്ടിയുടെ സഹോദരി ആരോപിച്ചു. കരാട്ടെ മാസ്റ്റര്‍ക്കെതിരെ കുട്ടി സഹോദരിയോട് പരാതി പറഞ്ഞിരുന്നു. ശാരീരികമായി പീഡിപ്പിച്ചിരുന്നു എന്ന് കുട്ടി പറഞ്ഞുവെന്നാണ് സഹോദരി പറഞ്ഞത്. സാറാണ് ഗുരു, ഗുരുവിന്റെ തൃപ്തിക്ക് വേണ്ടി മനസ്സും ശരീരവും കൊടുക്കണം. ഇങ്ങനെ കുട്ടികളെ കൊണ്ട് പറയിപ്പിക്കും. ഒരു കുട്ടിയെ അല്ല ഒരുപാട് കുട്ടികളെയാണ് ഇങ്ങനെ പീഡിപ്പിക്കുന്നതെന്നും സഹോദരി മാധ്യമങ്ങളോട് വെളിപ്പെടുത്തി.
ഊര്‍ക്കടവിലെ കരാട്ടെ അധ്യാപകനായ സിദ്ദീഖ് അലിക്കെതിരെ ഒട്ടേറെ പരാതികള്‍ വേറേയുമുണ്ടന്ന് പൊലീസും പറഞ്ഞു. സിദ്ദീഖ് അലി നേരത്തെ പോക്‌സോ കേസിലും പ്രതിയായിരുന്നു. തിങ്കളാഴ്ച രാത്രി എട്ടോടെയാണ് വീടിനു സമീപത്തെ പുഴയില്‍ പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വൈകീട്ട് 6 മണി മുതല്‍ കാണാതായ പെണ്‍കുട്ടിക്കായി ബന്ധുക്കളും നാട്ടുകാരും തിരച്ചില്‍ നടത്തുന്നതിനിടെ പുഴയില്‍ വീണുകിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവം നടന്ന ദിവസം, അപരിചിതരായ രണ്ടുപേരെ കുട്ടിയെ കണ്ടെത്തിയ സ്ഥലത്തിനു സമീപം കണ്ടിരുന്നു. അയല്‍വാസികളില്‍ ചിലര്‍ അടുത്തേക്കു ചെന്നപ്പോള്‍ മുഖംനല്‍കാതെ ബൈക്ക് ഓടിച്ചുപോയതു സംശയത്തിന് ആക്കം കൂട്ടുന്നതായും ബന്ധുക്കളുടെ പരാതിയില്‍ ചൂണ്ടിക്കാട്ടി. പഠനത്തില്‍ മിടുക്കിയായിരുന്ന കുട്ടി കരാട്ടെയില്‍ ബ്ലാക്ക് ബെല്‍റ്റ് നേടിയിട്ടുണ്ട്. പാഠ്യേതര വിഷയങ്ങളിലും സജീവമായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page