
സ്വർണ മോഷ്ടാക്കളെ പിടികൂടാൻ എത്തിയ കേരള പോലീസ് സംഘത്തിനുനേരെ രാജസ്ഥാനിൽ വെടിവെപ്പ്. കൊച്ചിയിലെ പ്രമാദമായ സ്വർണ മോഷണ കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാൻ അജ്മീറിൽ എത്തിയ ആലുവ റൂറൽ പൊലീസിലെ ക്രൈം സ്ക്വാഡിലെ പൊലീസുകാരെയാണ് വെടി വെച്ചത്. കുപ്രസിദ്ധ മോഷ്ടാക്കൾ തങ്ങുന്ന അജ്മീറിലെ രഹസ്യകേന്ദ്രത്തിൽ മഫ്തിയിൽ പൊലീസ് എത്തിയപ്പോഴാണ് അക്രമിസംഘം തുരുതുരെ വെടി വെച്ചത്. ആർക്കും പരിക്കില്ല. സംഭവത്തിൽ പിന്നീട് രണ്ടുപേരെ അറസ്റ്റ് ചെയ്തു. ഉത്തരാഖണ്ഡുകാരായ ഷെഹ്സാദ്, സാജിദ് എന്നിവരെ പൊലീസ് പിടികൂടി. ഇവരിൽനിന്ന് രണ്ട് കള്ളത്തോക്കുകളും പിടിച്ചെടുത്തു. അറസ്റ്റിലായ രണ്ടുപേരെയും അജ്മീറിലെ കോടതിയിൽ ഹാജരാക്കിയശേഷം ട്രാൻസിറ്റ് വാറണ്ട് വാങ്ങിയശേഷം കേരളത്തിലേക്ക് കൊണ്ടുവരും. രാജസ്ഥാൻ പൊലീസിന്റെ സഹായത്തോടെ വിശദ അന്വേഷണം നടത്തിവരികയാണ്.