തിരുവനന്തപുരം: തിരുവനന്തപുരം പേട്ടയിൽ രണ്ടു വയസുള്ള പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പൊലീസ് അരിച്ചുപെറുക്കി അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ ഇതുവരെ സൂചനകൾ ഒന്നും ലഭിച്ചിട്ടില്ലെന്ന് സിറ്റി പൊലീസ് കമീഷണർ പറഞ്ഞു. കുട്ടിയെ കാണാതായ സ്ഥലത്തിന് 400 മീറ്റർ അകലെ വരെ പൊലീസ് നായ മണം പിടിച്ച് എത്തി. അൽപനേരം നിന്നശേഷം മടങ്ങുകയായിരുന്നു. സിറ്റി പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജുവിനാണ് അന്വേഷണ ചുമതല. അഞ്ച് സംഘങ്ങളായി തിരിഞ്ഞ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയാണ് തെരച്ചിൽ നടത്തുന്നത്. ജില്ലാ അതിര്‍ത്തികളില്‍ ഉള്‍പ്പെടെ പരിശോധന ശക്തമാക്കി. അതിഥി തൊഴിലാളികളെയും കുടുംബത്തിനൊപ്പം വന്ന ആളുകളെയും കേന്ദ്രീകരിച്ചും അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. അതീവ സുരക്ഷയുള്ള മേഖലയില്‍ നിന്നാണ് തട്ടിക്കൊണ്ടുപോകല്‍. തൊട്ടടുത്ത് വിമാനത്താവളവും ബ്രഹ്മോസുമുണ്ട്. പ്രധാന പാതയോട് ചേർന്നുള്ള സ്ഥലത്ത് വെച്ചാണ് കുഞ്ഞിനെ കാണാതായത്. ചാക്കയില്‍ നിന്ന് വിമാനത്താവളത്തിലേക്കുള്ള വഴിയില്‍ സിസിടിവികളുണ്ട്. ഇവയൊക്കെ പൊലീസ് പരിശോധിച്ച് വരികയാണ്. തിരുവനന്തപുരത്ത് ഏറ്റവുമധികം അതിഥി തൊഴിലാളികളുള്ള സ്ഥലമാണിത്. ഹൈദരാബാദ് സ്വദേശികളായ അമർദ്വീപ് – റമീനദേവി ദമ്പതികളുടെ മകളായ മേരിയെയാണ് ഞായറാഴ്ച രാത്രി കാണാതായത്. ഉറങ്ങിക്കിടന്ന കുട്ടിയെ സ്‌കൂട്ടറിൽ കയറ്റിയാണ് കൊണ്ടുപോയതെന്ന് കുട്ടിയുടെ സഹോദരൻ പൊലീസിനോട് പറഞ്ഞു. കുഞ്ഞിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 0471- 2743195 എന്ന നമ്പറില്‍ അറിയിക്കണം. കൺട്രോൾ റൂം നമ്പറായ 112ലും വിവരമറിയിക്കാം.
വിവരമറിയിക്കേണ്ട മറ്റ് നമ്പറുകള്‍
9497947107
9497960113
9497 980015
