തട്ടിക്കൊണ്ടുപോയെന്ന് വ്യാജ സന്ദേശം; അമ്മയില്‍നിന്നും 33 ലക്ഷം തട്ടാന്‍ ശ്രമിച്ച അധ്യാപകന്‍ അറസ്റ്റില്‍

തന്നെ തട്ടിക്കൊണ്ടുപോയി എന്ന വ്യാജ വിവരം നല്‍കി സ്വന്തം അമ്മയില്‍നിന്നും 33 ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ച സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകന്‍ അറസ്റ്റില്‍. ഉത്തരപ്രദേശിലെ ഹര്‍ദോയിയിലെ സര്‍ക്കാര്‍ പ്രൈമറി സ്‌കൂള്‍ അധ്യാപകന്‍ ഹര്‍ഷിത് ശര്‍മയെയാണ് ഹര്‍ദോയി പൊലീസ് അറസ്റ്റ് ചെയ്തത്. വിവിധ ആളുകളില്‍ നിന്നായി വാങ്ങിയ കടം വീട്ടാന്‍ വേണ്ടിയാണ് ഹര്‍ഷിത് ഇങ്ങനെയൊരു നാടകം കളിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇതിനകം 33 ലക്ഷം രൂപയുടെ ബാധ്യത ഹര്‍ഷിത്തിനുണ്ട്. കടം നല്‍കിയവര്‍ നിരന്തരം വേട്ടയാടിയതോടെയാണ് തട്ടിക്കൊണ്ടുപോകല്‍ നാടകം കളിച്ചത്. കൂട്ടുകാരന്റെ ഒത്താശയോടെയായിരുന്നു പദ്ധതികളെല്ലാം. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ. ചൊവ്വാഴ്ച രാത്രിയോടെയാണ് ഹര്‍ഷിദിന്റെ അമ്മയ്ക്ക് ഫോണ്‍ വരുന്നത്. അധ്യാപകനായ മകനെ തട്ടിക്കൊണ്ടുപോയെന്നും മോചനദ്രവ്യമായി 33 ലക്ഷം രൂപ നല്‍കണമെന്നും ആവശ്യപ്പെട്ടു. മകന്റെ ഫോണിലേക്ക് അമ്മ വിളിച്ചുവെങ്കിലും കിട്ടിയില്ല. ഇതോടെ ഹര്‍ഷിത്തിന്റെ അമ്മ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. മോചനദ്രവ്യം ആവശ്യപ്പെട്ടുള്ള ഫോണ്‍ വിളി വീടിനടുത്ത് നിന്നാണ് വന്നതെന്ന് പൊലീസ് തിരിച്ചറിഞ്ഞു. പൂട്ടിയിട്ടിരിക്കുന്ന കോഴി ഫാം പരിശോധിച്ചപ്പോള്‍ ശര്‍മ്മയുടെ മൊബൈല്‍ ഫോണിന്റെ ലൊക്കേഷന്‍ അതേ സ്ഥലത്തുനിന്നും കണ്ടെത്തി. കോഴി ഫാമില്‍ റെയ്ഡ് നടത്തുന്നതിനിടെ മദ്യപിച്ച നിലയില്‍ ശര്‍മ്മയെ അവിടെ കണ്ടെത്തുകയും ചെയ്തു.
ശര്‍മ്മയെ ചോദ്യം ചെയ്തപ്പോഴാണ് തട്ടിക്കൊണ്ടുപോകല്‍ നാടകം കടം തീര്‍ക്കാനുള്ള പദ്ധതിയെന്ന് വ്യക്തമായത്. അച്ഛന്റെ മരണശേഷം അമ്മയ്ക്ക് സ്വത്ത് മുഴുവന്‍ ലഭിച്ചിരുന്നു. സഹോദരിയും ഭാര്യയും സര്‍ക്കാര്‍ സ്‌കൂളില്‍ അധ്യാപകരാണ്. മദ്യത്തിന് അടിമയായ ശര്‍മ്മ നാട്ടുകാരില്‍ നിന്ന് കടം വാങ്ങിയിരുന്നതായി പൊലീസ് പറഞ്ഞു. വായ്പാ തുക വര്‍ധിക്കുകയും കടക്കാര്‍ പണം ആവശ്യപ്പെടാന്‍ തുടങ്ങുകയും ചെയ്തപ്പോള്‍ ഒരു കൂട്ടുകാരനാണ് തട്ടിക്കൊണ്ടുപോകല്‍ നാടകം ആസൂത്രണം ചെയ്തതെന്നും പൊലീസിന് വ്യക്തമായി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page