മണിയുടെ മുഴക്കം രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ കേള്‍ക്കാം; 2,400 കിലോഗ്രാം ഭാരമുള്ള അമ്പലമണി രാമക്ഷേത്രത്തില്‍ എത്തി

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍. ഇതിനിടെ ഭീമന്‍ അമ്പലമണിയെ വരവേറ്റിരിക്കുകയാണ് രാമക്ഷേത്രം. ലക്ഷങ്ങള്‍ വിലമതിക്കുന്ന പടുകൂറ്റന്‍ മണി ഉത്തര്‍പ്രദേശിലെ ഇറ്റ ജില്ലയില്‍ നിന്നും ട്രെയിന്‍ മാര്‍ഗമാണ് ചൊവ്വാഴ്ച അയോധ്യയിലെത്തിച്ചത്.
2,400 കിലോഗ്രാം ഭാരമുള്ള അമ്പലമണി നിര്‍മിച്ചിരിക്കുന്നത് ‘അഷ്ടധാതു’ കൊണ്ടാണ്. ആറടി ഉയരവും അഞ്ചടി വീതിയുമുള്ള മണിയുടെ മുഴക്കം രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ കേള്‍ക്കാന്‍ കഴിയും. മുപ്പതോളം തൊഴിലാളികളുടെ അശ്രാന്ത പരിശ്രമമാണ് ഈ മാസ്റ്റര്‍പീസ് യാഥാര്‍ത്ഥ്യമാക്കിയത്. 25 ലക്ഷം രൂപയാണ് നിര്‍മാണ ചെലവ്. രാജ്യത്തെ ഏറ്റവും വലിയ മണികളില്‍ ഒന്നാണിത്. ജലേസര്‍ നഗറിലെ പ്രമുഖ മെറ്റല്‍ വ്യവസായി ആദിത്യ മിത്താലും പ്രശാന്ത് മിത്താലും ചേര്‍ന്നാണ് ക്ഷേത്രത്തിന് ഭീമന്‍ അമ്പലമണി സംഭാവന ചെയ്തത്. ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ച സഹോദരന്‍ വികാസ് മിത്താലിന് വേണ്ടിയാണ് ഇരുവരും ചേര്‍ന്ന് മണി നല്‍കിയത്. 2019 നവംബറിലെ സുപ്രീം കോടതി തീരുമാനത്തിന് തൊട്ടുപിന്നാലെ വികാസ് ക്ഷേത്രത്തിനായി അമ്പല മണി തയ്യാറാക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ 2022 ല്‍ അദ്ദേഹം ഹൃദയാഘാതത്തെ തുടര്‍ന്ന് മരിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് സഹോദരന്റെ ആഗ്രഹം ഇരുവരും ചേര്‍ന്ന് സഫലമാക്കിയത്.
108 അടി നീളമുള്ള ധൂപവര്‍ഗം, 1,100 കിലോഗ്രാം ഭാരമുള്ള കൂറ്റന്‍ വിളക്ക്, സ്വര്‍ണ്ണ പാദരക്ഷകള്‍, 10 അടി ഉയരമുള്ള പൂട്ടും താക്കോലും, എട്ട് രാജ്യങ്ങളില്‍ ഒരേസമയം സമയം സൂചിപ്പിക്കുന്ന ക്ലോക്ക് എന്നിവയും അയോധ്യയിലെത്തി. 3,610 കിലോ ഭാരവും ഏകദേശം 3.5 അടി വീതിയുമുള്ള 108 അടി നീളമുള്ള ധൂപവര്‍ഗ്ഗം ഗുജറാത്തിലെ വഡോദരയില്‍ ആറ് മാസം കൊണ്ട് തയ്യാറാക്കിയിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page