തൊടുപുഴ: തനിക്ക് ഒരു ഭീഷണിയുമില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തൊടുപുഴയിലെ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പരിപാടിയില്‍ പങ്കെടുക്കാനായി എത്തിയ ഗവര്‍ണര്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. ഭരണഘടനയോട് കൂറ് പുലര്‍ത്തുമെന്ന് മാത്രമല്ല താൻ പ്രതിജ്ഞയെടുത്തത്. കേരളത്തിലെ ജനങ്ങളെ സംരക്ഷിക്കും എന്ന് കൂടിയാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ വിദേശങ്ങളിലേക്ക് പോകുകയാണ്. ഇവിടെ അധ്യയന ദിവസങ്ങള്‍ സമരങ്ങളും ഹര്‍ത്താലും മൂലം ഇല്ലാതാകുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
നിങ്ങള്‍ ആവശ്യപ്പെട്ടാല്‍ കൊച്ചിയില്‍ എവിടെ വേണമെങ്കിലും വരാമെന്നും അദ്ദേഹം പറഞ്ഞു.’ഒരു ഭീഷണിയുമുള്ളതായി എനിക്ക് തോന്നിയിട്ടില്ല. എനിക്ക് 72 വയസായി. ഞാന്‍ കോഴിക്കോട്ടെ റോഡിലൂടെ നടക്കുന്നത് നിങ്ങള്‍ കണ്ടതല്ലേ? എനിക്ക് ഒരു ഭീഷണിയുമില്ല. നിങ്ങൾ ആവശ്യപ്പെട്ടാല്‍ കൊച്ചിയില്‍ എവിടെ വേണമെങ്കിലും ഞാന്‍ വരാം. ഭീഷണി എവിടെയാണ്?’, ആരിഫ് മുഹമ്മദ് ഖാന്‍ ചോദിച്ചു.