ആശക്ക് 3 കൺമണികൾ;നമീബിയയിൽ നിന്നെത്തിച്ച ചീറ്റ അമ്മയായി; വിമർശനങ്ങൾക്കിടെ കുനോയിൽ നിന്ന് സന്തോഷ വാർത്ത

ന്യൂഡല്‍ഹി : ചീറ്റ പ്രൊജക്ടിന്റെ ഭാഗമായി മദ്ധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കില്‍ പുനരധിവസിപ്പിച്ച ചീറ്റ മൂന്നു കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി.നമീബിയയില്‍ നിന്ന് എത്തിച്ച ആശ എന്നു പേരുള്ള ചീറ്റയാണ്  മൂന്നു ചീറ്റക്കുട്ടികളെ പ്രസവിച്ചത്.കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്രയാദവ് കുഞ്ഞുങ്ങളുടെ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവച്ചു. ചീറ്റ പ്രൊജക്ടിന്റെ വിജയാണിതെന്നും എല്ലാ ഉദ്യോഗസ്ഥരെയും അഭിനന്ദിക്കുന്നുവെന്നും ഭൂപേന്ദ്രയാദവും മദ്ധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവും അറിയിച്ചു .നേരത്തെ ചീറ്റ പ്രോജക്ടിന്റെ ഭാഗമായി കുനോ നാഷണല്‍ പാര്‍ക്കില്‍ എത്തിച്ച ചീറ്റകള്‍ ചത്തിരുന്നു. തുടർന്ന് പ്രോജക്ടിനെതിരെ വിമര്‍ശനവും ഉയര്‍ന്നിരുന്നു. എന്നാല്‍ ചീറ്റകള്‍ ചത്ത സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്താനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഇന്ത്യയില്‍ ജനിച്ച മൂന്ന് ചീറ്റക്കുട്ടികള്‍ ഉള്‍പ്പെട 9 ചീറ്റകളാണ് ചത്തത്.

ഇന്ത്യയില്‍ ചീറ്റകള്‍ക്ക് വംശനാശം സംഭവിച്ചതായി 1952ല്‍ പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്നാണ് ‘പ്രോജക്റ്റ് ചീറ്റ’ വഴി ചീറ്റകളെ വീണ്ടും രാജ്യത്ത് എത്തിച്ചത്.ചീറ്റകള്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്നും എല്ലാ വ‌ര്‍ഷവും 12-14 പുതിയ ചീറ്റകളെ കൊണ്ടുവരുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സ്വാഭാവിക പരിതസ്ഥിതിയില്‍ നിന്ന് മാറുമ്പോൾ ചീറ്റകള്‍ ചാവുന്നത് സ്വാഭാവികമാണെന്നും നമീബിയയില്‍ നിന്നെത്തിച്ച ചീറ്റകളില്‍ 50ശതമാനം ചത്തേയ്ക്കുമെന്ന് നേരത്തെ വിദഗ്ദ്ധര്‍ പറഞ്ഞതായും കേന്ദ്രം കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page