കവിത കൊല്ലപ്പെട്ടത് പുറം ലോകമറിയിച്ചതാര്?മാവോയിസ്റ്റ് പോസ്റ്ററിനു പിന്നിലെ ദുരൂഹത തേടി പൊലിസ്

കണ്ണൂര്‍: ഇരിട്ടി അയ്യന്‍കുന്ന് പഞ്ചായത്തിലെ ഞെട്ടിത്തോട് വന മേഖലയില്‍ തണ്ടര്‍ബോള്‍ട്ടിന്റെ വെടിയേറ്റ് ഗുരുതരാവസ്ഥയിലായ മാവോയിസ്റ്റ് കവിതയുടെ മരണം പുറംലോകത്ത് എത്തിച്ച മാവോയിസ്റ്റുകളുടെ നടപടിയെ കുറിച്ചും തിരിച്ചടിക്കുമെന്ന മുന്നറിയിപ്പും ചര്‍ച്ച ചെയ്യുന്നതിനായി ഉന്നതതലയോഗം ചേര്‍ന്നതായി സൂചന. കണ്ണൂര്‍ റെയ്ഞ്ച് ഐജിയുടെ നേതൃത്വത്തിലാണ് ഈക്കാര്യത്തില്‍ വിലയിരുത്തല്‍ നടത്തിയത്. വയനാട്, കണ്ണൂര്‍ കലക്ടര്‍മാര്‍ക്ക് യോഗതീരുമാനങ്ങളെ കുറിച്ചുളള വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്. സി.പി. എം മാവോയിസ്റ്റ് കബനീദളം ഏരിയാസെക്രട്ടറി ആന്ധ്ര സ്വദേശി റായല്‍, സീമ സ്വദേശി കവിത(ലക്ഷ്മി) തണ്ടര്‍ബോള്‍ട്ടിന്റെ വെടിവെപ്പില്‍ കൊല്ലപ്പെട്ട വിവരം കബനിദളം കമാന്‍ഡര്‍ സിപി മൊയ്തീനും സംഘവുമാണ് പുറത്തറിയിച്ചതെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. വയനാട് തിരുനെല്ലിയിലാണ് സിപി മൊയ്തീന്റെ നേതൃത്വത്തില്‍ കവിതയുടെ മരണത്തില്‍ പകരം വീട്ടുമെന്ന് മുന്നറിയിപ്പ് പോസ്റ്റര്‍ പതിച്ചത്. അയ്യന്‍കുന്ന് ഏറ്റുമുട്ടലിന് ശേഷം ആദ്യമായാണ് കബനിദളത്തിന്റെ കമ്മാന്ററായ സിപി മൊയ്തീന്‍ ജനവാസ മേഖലയില്‍ എത്തിയത്. ആറ് പേരാണ് സംഘത്തിലുണ്ടായത്. നേരത്തെ തലപ്പുഴ, പേര്യ മേഖലകളില്‍ ഇടവേളകളില്ലാതെ സിപി മൊയ്തീന്റെ നേതൃത്വത്തില്‍ സായുധ സംഘം എത്താറുണ്ടായിരുന്നു. മാവോയിസ്റ്റുകള്‍ കണ്ണൂരിലോ, വയനാട്ടിലോ തിരിച്ചടിക്കാന്‍ സാധ്യതയുണ്ടെന്നാണ് പൊലീസിന്റെ ഇപ്പോഴത്തെ വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളിലെമലയോര മേഖലയില്‍ സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലെ അഞ്ചു പൊലിസ് സ്റ്റേഷനുകളില്‍ സുരക്ഷാഭീഷണി നിലനില്‍ക്കുന്നതിനാല്‍ തണ്ടര്‍ബോള്‍ട്ട്് നിരീക്ഷണത്തിലാണ്. ആറളം പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ ബങ്കര്‍ ഉള്‍പ്പെടെയുളള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page