കണ്ണൂർ: റോഡിൽ ബൈക്ക് അപകടത്തിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റ് ചോര വാർന്ന് റോഡിൽ കിടന്നയാളെ മരണത്തിൽ നിന്ന് രക്ഷിച്ചത് ആശുപത്രി ജീവനക്കാരി. തലശ്ശേരി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിലെ ജീവനക്കാരി ഷാനിബയാണ് പ്രഥമ ശുശ്രൂഷ നൽകി യുവാവിനെ ആശുപത്രിയിൽ എത്തിച്ചത്. ഷാനിബയുടെ മാതൃകാപരമായ പ്രവർത്തനത്തിന് പല കോണുകളിൽ നിന്നും അഭിനന്ദനപ്രവാഹമാണ് ഇപ്പോൾ.
വെള്ളിയാഴ്ച ഉച്ചയ്ക്ക് തലശ്ശേരി മലബാർ കാൻസർ സെന്ററിന് സമീപമാണ് ബൈക്ക് യുവാവിനെ ഇടിച്ചത്. അപകടത്തിൽ പരിക്കേറ്റ് രക്തം വാർന്ന നിലയിൽ കിടക്കുകയായിരുന്ന കോടിയേരി നജ്മ മൻസിൽ അബ്ദുൽഖാദർ. ആശുപത്രിയിലേക്ക് ബസ്സിൽ വരികയായിരുന്ന ഷാനിബ അപകടം കണ്ട് ബസ്സിൽനിന്ന് ഇറങ്ങുകയായിരുന്നു. പകച്ചുനിൽക്കുന്ന ആൾക്കൂട്ടത്തിനിടയിൽ ചോരയൊലിപ്പിച്ച് അവശത അവശതയിൽ നിൽക്കുകയായിരുന്ന അബ്ദുൽ ഖാദറിനെ പ്രഥമ ശുശ്രൂഷ നൽകി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ എത്തിക്കുകയും രക്ഷിക്കുകയുമായിരുന്നു ഷാനിബ. മാതൃകാപരമായ പ്രവർത്തനം നടത്തിയ ഷാനിബയെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ നടന്ന ചടങ്ങിൽ പൊന്നാടയണിയിച്ചു ആശുപത്രി പ്രസിഡണ്ട് കെ പി സാജു ആദരിച്ചു.
