മംഗളൂരു: അന്താരാഷ്ട്ര വിമാനത്താവളം സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് തകർക്കുമെന്ന് അജ്ഞാതന്റെ ഭീഷണി.
ചൊവ്വാഴ്ച അർധരാത്രി ഈമെയിലിലൂടെയാണ് അന്താരാഷ്ട്ര വിമാനത്താവള അധികൃതർക്ക് ഭീഷണി സന്ദേശം ലഭിച്ചത്. പല വിമാനത്താവളങ്ങളിലും ഇതുപോലെ വന്നതായി വിവരമുണ്ട്. എന്നാൽ ബുധനാഴ്ച രാത്രി 11: 20 ആണ് ഈമെയിൽ അധികൃതരുടെ ശ്രദ്ധയിൽപ്പെടുന്നത്.
‘[email protected]’ എന്ന അക്കൗണ്ടിൽ നിന്നാണ് ഭീഷണി വന്നത്. വിമാനത്താവളത്തിൽ നിർത്തിയിട്ടിരിക്കുന്ന വിമാനത്തിനുള്ളിൽ സ്‌ഫോടക വസ്തുക്കൾ വച്ചിട്ടുണ്ടെന്നും വിമാനത്താവളത്തിനുള്ളിലും. സ്ഫോടകവസ്തുക്കൾ ഉണ്ടെന്നുമാണ് സന്ദേശത്തിൽ പറയുന്നത്. ഏതാനും മണിക്കൂറുകൾക്കുള്ളിൽ സ്ഫോടനം നടക്കും. വിമാനത്താവളവും മറ്റും ഏതാനും മണിക്കൂറുകൾക്കുള്ളിൽ അപ്രത്യക്ഷമാകും. നിങ്ങളെയെല്ലാം ഞാൻ കൊല്ലും. ഞങ്ങൾ ഒരു തീവ്രവാദ ഗ്രൂപ്പ് ആണെന്നും ഇ-മെയിൽ സന്ദേശത്തിൽ ഉണ്ട്. ഭീഷണി സന്ദേശത്തെ തുടർന്ന് വിമാനത്താവള പരിസരത്തിന് പുറത്ത് സുരക്ഷ ശക്തമാക്കുകയും അധിക ചെക്ക്പോസ്റ്റുകൾ സ്ഥാപിക്കുകയും ആവശ്യമായ പരിശോധനകൾ ഉടൻ നടത്തുകയും ചെയ്തു. ബജ്‌പെ പൊലീസ് ഇൻസ്‌പെക്ടർ പങ്കെടുത്ത എയർപോർട്ട് അധികൃതരുമായി ഒരു അടിയന്തിര യോഗവും നടന്നു. അദാനി എയർപോർട്ട് അധികൃതരുടെ പരാതിയിൽ ബാജ്‌പെ പൊലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. പോലീസിന്റെ അന്വേഷണത്തിൽ ഇതുവരെയും സ്ഫോടക വസ്തുക്കൾ കണ്ടെത്തിയിട്ടില്ല. അത് വ്യാജ സന്ദേശമാണ് എന്നാണ് അധികൃതരുടെ നിഗമനം. സന്ദേശത്തെ തുടർന്ന് വിമാനത്താവളത്തിൽ കർശന പരിശോധന നടക്കുന്നു.