വിരമിക്കാന്‍ ഇനി നാലുമാസം ബാക്കി; കൈവശം ആറ് ക്രഡിറ്റ് കാര്‍ഡുകള്‍; വിജിലന്‍സ് പിടിയിലായ താലൂക്ക് സപ്ലൈ ഓഫീസര്‍ റിമാന്റില്‍

കണ്ണൂര്‍: കൈക്കൂലി വാങ്ങുന്നതിനിടയില്‍ പിടിയിലായ താലൂക്ക് സപ്ലൈ ഓഫീസറെ ജയിലിലടച്ചു. തളിപ്പറമ്പ് താലൂക്ക് സപ്ലൈ ഓഫീസര്‍ പി.കെ അനിലിനാണ് റിമാന്റിലായത്. 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് അനിലിനെ കണ്ണൂര്‍ വിജിലന്‍സ് ഡി.വൈ.എസ്.പി ബാബു പെരിങ്ങോത്തും സംഘവും അറസ്റ്റു ചെയ്തത്. കണ്ണൂര്‍ പെരുവളത്തുപറമ്പ സ്വദേശി നല്‍കിയ പരാതി പ്രകാരമാണ് അറസ്റ്റ്. പരാതിക്കാരനു വീട്ടില്‍ സ്വന്തമായി കാറുള്ളതിന്റെ പേരില്‍ നിലവിലെ ബി.പി.എല്‍ കാര്‍ഡ് എത്രയും വേഗം എ.പി.എല്‍ കാര്‍ഡാക്കണമെന്നും ഇതുവരെ ബി.പി.എല്‍ കാര്‍ഡ് ഉപയോഗിച്ചതിന് പിഴയായി മൂന്നു ലക്ഷം രൂപ സര്‍ക്കാരിലേയ്ക്ക് അടക്കണമെന്നും 25,000 രൂപ കൈക്കൂലിയായി നല്‍കിയാല്‍ പിഴ ഒഴിവാക്കി തരാമെന്നുമാണ് സപ്ലൈ ഓഫീസര്‍ പരാതിക്കാരനോട് പറഞ്ഞതെന്നു പറയുന്നു. ഇതേ തുടര്‍ന്ന് കഴിഞ്ഞ മാസം 25ാം തീയ്യതി ആദ്യ ഘഡുവായി 10,000 രൂപ കൈക്കൂലി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ഫൈന്‍ ഒഴിവാക്കി എ.പി.എല്‍ കാര്‍ഡ് താലൂക്ക് സപ്ലൈ ഓഫീസര്‍ പുതുതായി അനുവദിക്കുകയും കഴിഞ്ഞ ദിവസം കാര്‍ഡ് പരാതിക്കാരനു ലഭിക്കുകയും ചെയ്തു. പുതിയ കാര്‍ഡ് കിട്ടിയ വിവരം പരാതിക്കാരന്‍ ഓഫീസറെ വിളിച്ചറിയിച്ചപ്പോള്‍ 5,000 രൂപ കൂടി കൈക്കൂലി നല്‍കണമെന്നും പണം ഇന്നലെ ഉച്ചയ്ക്ക് ശേഷം ഓഫീസില്‍ എത്തിക്കണമെന്നും അറിയിച്ചു. ഈ വിവരം പരാതിക്കാരന്‍ കണ്ണൂര്‍ വിജിലന്‍സ് ഡി.വൈ.എസ്.പി. ബാബു പെരിങ്ങോത്തിനെ അറിയിച്ചു. തുടര്‍ന്ന് ഒരുക്കിയ കെണിയിലാണ് താലൂക്ക് സപ്ലൈ ഓഫീസര്‍ കുരുങ്ങിയത്. ഓഫീസറുടെ മേശ വലുപ്പില്‍ നിന്നു 20,000 രൂപയും പിടികൂടി. ആറ് ക്രഡിറ്റ് കാര്‍ഡുകളും കണ്ടെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page