
കണ്ണൂര്‍: മുന്‍ ഡി.സി.സി ജനറല്‍ സെക്രട്ടറി സി.രഘുനാഥിനെ ബി.ജെ.പി ദേശീയ കൗണ്‍സില്‍ അംഗമായി നോമിനേറ്റ് ചെയ്തു. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനാണ് കേരളത്തില്‍ നിന്നുള്ള ദേശീയ കൗണ്‍സില്‍ അംഗങ്ങളില്‍ ഒരാളായി രഘുനാഥിനെ നോമിനേറ്റ് ചെയ്തത്.
താന്‍ മാത്രമല്ല ബി.ജെ.പിയിലേക്ക് ഇനിയും കൂടുതല്‍ പേര്‍ വരുമെന്ന് മുന്‍ ഡി.സി.സി ജനറല്‍ സെക്രട്ടറിയും ബി.ജെ.പി ദേശീയ കൗണ്‍സില്‍ അംഗവുമായ സി.രഘുനാഥ് പറഞ്ഞു. കണ്ണൂര്‍ ബി.ജെ.പി ഓഫിസായ മാരാര്‍ജി ഭവനില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ പാര്‍ട്ടികളില്‍ നിന്നു ആളുകള്‍ ബി.ജെ.പിയില്‍ വരും നാളുകളില്‍ ചേരും. കെ.സുധാകരന്‍ ബി.ജെ.പിയിലേക്ക് വരുമോയെന്ന കാര്യം തനിക്കറിയില്ല. അദ്ദേഹം ഒരുപാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റാണ്. താന്‍ ബി.ജെ.പിയില്‍ ചേരുമോയെന്ന കാര്യം സുധാകരന്‍ തന്നെയാണ് പറയേണ്ടത് എന്നാല്‍ ബി.ജെ.പിയിലേക്ക് ആര്‍ക്കും വരാം. മതന്യൂന പക്ഷങ്ങള്‍ ഏറ്റവും കൂടുതല്‍ ചേരുന്ന പാര്‍ട്ടിയാണ് ബി.ജെ.പി. ഈ പാര്‍ട്ടിക്ക് ആരുമായും അകല്‍ച്ചയില്ല. സുധാകരന്‍ ചേര്‍ന്നാലും മുഖ്യമന്ത്രി പിണറായി വിജയന്‍ ചേര്‍ന്നാലും മറ്റാരു ചേര്‍ന്നാലും സ്വീകരിക്കും. ബിസിനസ് വളര്‍ത്താനാണ് താന്‍ ബി.ജെ.പിയില്‍ ചേര്‍ന്നതെന്ന ആരോപണം തെറ്റാണ്. താന്‍ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുന്ന കാലത്തും പാര്‍ട്ടി പ്രവര്‍ത്തനവും ബിസിനസും കൂട്ടിക്കുഴച്ചിട്ടില്ല. ഞാന്‍ പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനത്തിന് വേണ്ടി 16 മണിക്കൂര്‍ വരെ പ്രവര്‍ത്തിച്ചിട്ടുണ്ട്. താന്‍ സുധാകരന്റെ ഇലക്ഷന്‍ ചീഫ് ഏജന്റായും തെരഞ്ഞെടുപ്പ് മുഖ്യ പ്രചാരകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ധര്‍മ്മടം മണ്ഡലത്തിലെ 160 ബുത്തുകളിലെ പ്രവര്‍ത്തകരെയും പേരെടുത്ത് വിളിക്കാനുള്ള പരിചയമുണ്ട്. ബൂത്ത് തലം മുതല്‍ പ്രവര്‍ത്തിച്ച ഒരാള്‍ എന്ന നിലയില്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ കുറിച്ചു അറിയും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കെ.സുധാകരന് 4300 വോട്ടുകള്‍ മാത്രമേ കുറവുണ്ടായിരുന്നുള്ളൂ. തന്റെ ബന്ധുക്കളായ 35 കുടുംബങ്ങള്‍ തനിക്ക് പിന്‍തുണ നല്‍കുന്നുണ്ട്. വരും ദിവസങ്ങളിലും പലരും പാര്‍ട്ടി വിടും. തനിക്ക് ഇപ്പോള്‍ സംഘികളസം തയ്പ്പിച്ചു തന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്ന സി.പി.എമ്മിന്റെ നേതാക്കള്‍ തങ്ങളുടെ സഹയാത്രികനാകാന്‍ ക്ഷണിച്ചു എന്റെ വീട്ടില്‍ വന്നിരുന്നു. രാവിലെ ഗേയ്റ്റിനു മുന്‍പില്‍ നേതാക്കള്‍ കാത്തു നിന്നു പാര്‍ട്ടിയിലേക്ക് വരണമെന്ന് അഭ്യര്‍ത്ഥിച്ചു ഇനി അഥവാ തങ്ങളുടെ കൂടെ വന്നില്ലെങ്കിലും ബി.ജെ.പിയിലേക്ക് പോകരുതെന്നായിരുന്നു അവരുടെ അഭ്യര്‍ത്ഥന എന്നാല്‍ സി.പി.എമ്മിന്റെ ആശയങ്ങളുമായി യോജിച്ചു പോകാന്‍ കഴിയാത്തതിനാലാണ് അങ്ങോട്ടു പോകാഞ്ഞതെന്ന് സി.രഘുനാഥ് പറഞ്ഞു.







