ചെന്നൈ: സഹപാഠിയെ വിവാഹം കഴിക്കുന്നതിന് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ ആളുടെ അഭ്യര്‍ഥന നിഷേധിച്ച യുവതിയെ കൈകകള്‍ വെട്ടിമുറിച്ച ശേഷം കഴുത്തറുത്തു. തുടര്‍ന്ന് പെട്രോള്‍ ഒഴിച്ചു തീവച്ചു. തെക്കന്‍ ചെന്നൈയിലെ കേളംപാക്കത്തിനടുത്ത് തലമ്പൂരില്‍ ശനിയാഴ്ചയാണ് സംഭവം. സഹപാഠിയും സോഫ്റ്റുവെയര്‍ എഞ്ചിനീയറുമായ നന്ദിനിയെയാണ് ക്രൂരമായി കൊലപ്പെടുത്തിയത്. ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയയായ പാണ്ടിമുരുകേശ്വരി എന്ന വെട്രിമാരനാണ് നന്ദിനിയെ കൊലപ്പെടുത്തിയത്. വെട്രിമാരനെ പിന്നീട് പൊലീസ് അറസ്റ്റുചെയ്തു. മധുരൈ ഗേള്‍സ് സ്‌കൂളില്‍ സഹപാഠികളായിരുന്നു ഇരുവരും. അന്ന് തോന്നിയ അടുപ്പം ശക്തിപ്പെടുകയും നന്ദിനിയെ വിവാഹം ചെയ്യാനുള്ള പ്രേരണദൃഢമാകുകയുമായിരുന്നെന്നു പറയുന്നു. ഇതിനുവേണ്ടി പാണ്ടിമുരുകേശ്വരി ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയയാകുകയും വെട്രിമാരന്‍ എന്ന പേര് സ്വീകരിക്കുകയായിരുന്നു. ശസ്ത്രക്രിയക്ക് ശേഷം നന്ദിനിയെ സമീപിച്ച് ഇയാള്‍ വിവാഹ അഭ്യര്‍ഥന നടത്തി. എന്നാല്‍ നന്ദിനി അത് എതിര്‍ത്തു. എന്നാല്‍ വെട്രിമാരന്‍ നന്ദിനിയുമായി നേരത്തെയുണ്ടായിരുന്ന അടുപ്പം തുടര്‍ന്നു. കഴിഞ്ഞ ശനിയാഴ്ച വെട്രിമാരന്‍ നന്ദിനിയെ വിളിക്കുകയും അല്‍പസമയം ഒരുമിച്ച് ചെലവഴിക്കാന്‍ ആഗ്രഹമുണ്ടെന്ന് അറിയിക്കുകയും ചെയ്തു. അങ്ങനെ ഇരുവരും നമ്പാരത്തെ ഒരു അനാഥ മന്ദിരത്തില്‍ എത്തുകയും വെട്രിമാരന്‍ അവിടെ സംഭവാന ചെയ്യുകയും ചെയ്തു. അതിന് ശേഷം നന്ദിനിക്ക് പുതുസ്ത്രങ്ങള്‍ വാങ്ങി നല്‍കി. തുടര്‍ന്ന് ഒരു വിജന സ്ഥലത്തുകൂട്ടികൊണ്ടുപോയി നന്ദിനിയുടെ കൈകളും കാലുകളും ബന്ധിച്ചു. തുടര്‍ന്ന് കൈകള്‍ വെട്ടിമാറ്റുയും കഴുത്ത് മുറിക്കുകയും ചെയ്തു. പിന്നീട് പെട്രോളൊഴിച്ച് തീവച്ചു. നന്ദിനിയുടെ ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ വിവരം പൊലീസിനെ അറിയിച്ചു. പൊലീസെത്തിയപ്പോള്‍ ജീവനുണ്ടായിരുന്ന നന്ദിനി വെട്രിമാരന്റെ ഫോണ്‍നമ്പര്‍ അവര്‍ക്ക് പറഞ്ഞുകൊടുത്തു. പൊലീസ് ബന്ധപ്പെട്ടതിനെ തുടര്‍ന്ന് വെട്രിമാരന്‍ സ്ഥലത്തെത്തുകയും തങ്ങള്‍ സഹപാഠികളായിരുന്നുവെന്നു പൊലീസിനെ അറിയിക്കുകയും ചെയ്തു. നന്ദിനിയെ ആശുപത്രിയില്‍ എത്തിക്കാനും അയാള്‍ സഹായിച്ചു. നന്ദിനി ആശുപത്രിയില്‍ മരിച്ചതോടെ രക്ഷപ്പെട്ട വെട്രിമാരനെ പൊലീസ് അന്വേഷിച്ച് പിടികൂടി.
