സുഹൃത്തായ യുവതിയെ മദ്യം കൊടുത്ത് അബോധാവസ്ഥയിലാക്കി; പീഡിപ്പിച്ചു ദൃശ്യങ്ങള്‍ പകര്‍ത്തിയ യുവതിയും യുവാവും അറസ്റ്റില്‍

തിരുവനന്തപുരം: ക്ഷേത്ര ദര്‍ശനത്തിനെന്ന വ്യാജേന കൊച്ചി സ്വദേശിയായ യുവതിയെ തിരുവനന്തപുരത്ത് എത്തിച്ച് പീഡിപ്പിച്ചു. സംഭവത്തില്‍ യുവാവും യുവതിയും പിടിയില്‍. യുവതിയെ മദ്യം നല്‍കി അബോധാവസ്ഥയിലാക്കി പീഡിപ്പിക്കുകയും പിന്നീട് ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്‌തെന്നാണ് കേസ്. കഴിഞ്ഞ ഞായറാഴ്ച്ചയായിരുന്നു സംഭവം. കോവളത്തെ സ്വകാര്യ ആയുര്‍വേദ സെന്ററില്‍ തെറാപിസ്റ്റ് ആയി ജോലി ചെയ്യുന്ന മലപ്പുറം പൊന്നാനി സ്വദേശി ശരത്(28), ഗൂഡല്ലൂര്‍ സ്വദേശി സൂര്യ (33) എന്നിവരാണ് അറസ്റ്റിലായത്. പീഡനത്തിന് ഇരയായ യുവതിയും സൂര്യയും ഒരേ ആശുപത്രിയിലെ ജീവനക്കാരായിരുന്നു. യുവതിയെ തിരുവനന്തപുരത്ത് ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലേക്ക് ദര്‍ശനത്തിന് കൊണ്ടുപോകാമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് കോവളത്ത് എത്തിച്ചത്. യുവതിയുമായി കോവളത്ത് ഹോട്ടലില്‍ മുറിയെടുത്ത സൂര്യ ഇവിടേക്ക് ശരത്തിനെ വിളിച്ചു വരുത്തുകയായിരുന്നു. ശരത് ശീതളപാനീയത്തില്‍ മദ്യം കലര്‍ത്തി യുവതിക്ക് നല്‍കി. അബോധാവസ്ഥയിലായ യുവതിയെ ശരത് ലൈംഗികമായി പീഡിപ്പിച്ചു. ഈ ദൃശ്യങ്ങള്‍ സൂര്യ മൊബൈലില്‍ ചിത്രീകരിച്ചു. തിങ്കളാഴ്ച്ച തിരിച്ച് വീട്ടിലെത്തിയ യുവതി ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇടത്തല പൊലീസില്‍ പരാതി നല്‍കി. ഇവിടെ നിന്ന് കേസ് കോവളം പൊലീസ് സ്റ്റേഷനിലേക്ക് കൈമാറി. ഡിസിപി നിഥിന്‍ രാജ്, ഫോര്‍ട്ട് എ സി ഷാജി, കോവളം എസ് എച്ച് ഒ ബിജോയ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസാണ് പ്രതികളെ അറസ്റ്റുചെയ്തത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page