ഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പഫല പ്രഖ്യാപനം കഴിഞ്ഞു ഒരാഴ്ചയോട് അടുത്തിട്ടും ബി.ജെ.പി.വന്‍ വിജയം നേടിയ മൂന്നു സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിമാരെ കണ്ടെത്തുന്നതില്‍ അനിശ്ചിതത്വം തുടരുന്നു.
ഇതിനിടെ കോണ്‍ഗ്രസ്സില്‍ നിന്നു പിടിച്ചെടുത്ത രാജസ്ഥാനില്‍ മുഖ്യമന്ത്രി സ്ഥാനം ഉറപ്പാക്കുന്നതിനു പാര്‍ട്ടി എം.എല്‍.എ.മാരെ തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിക്കുന്നതായും പരാതി ഉയര്‍ന്നു. രണ്ടു തവണ രാജസ്ഥാന്‍ മുഖ്യമന്ത്രിയായിരുന്ന വസുന്ധരരാജ സിന്ധ്യയാണ് മൂന്നാം ഊഴത്തിനു പരസ്യമായി രംഗത്തിറങ്ങിയിട്ടുള്ളത്. തന്റെ മകനുള്‍പ്പെടെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട അഞ്ച് എം.എല്‍.എ.മാരെ സിന്ധ്യയുടെ മകന്‍ ദുഷ്യന്ത് സിംഗ് ഒരു റിസോര്‍ട്ടില്‍ ഒളിപ്പിച്ചിരിക്കുകയാണെന്നു മുന്‍ എം.എല്‍.എ.യും ബി ജെപി നേതാവുമായ ഹേമന്ത് രാജ് മീന ആരോപിച്ചു. ഹേമന്ത് രാജ് മീനയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്നു വസുന്ധരാരാജ് സിന്ധ്യ ഡല്‍ഹിയിലെത്തി ബി.ജെ.പി.പ്രസിഡന്റ് ജെ.പി.നദ്ദയുമായി ചര്‍ച്ച നടത്തി. നിയമസഭാ തിരഞ്ഞെടുപ്പു ഫലം വന്നുടനെ 70 എം.എല്‍.എ.മാര്‍ തന്നെ നേരിട്ടു കണ്ടു പിന്തുണ
പ്രഖ്യാപിച്ചിരുന്നെന്ന് അവര്‍ വെളിപ്പെടുത്തിയതായും സംസാരമുണ്ട്. അതേ സമയം തടവിലാക്കപ്പെട്ട തന്റെ മകനെ കൂട്ടിക്കൊണ്ടു പോകാന്‍ എത്തിയ ഹേമന്ത് രാജ് മീനയെ മറ്റൊരു ബി.ജെ.പി .എം എല്‍ .എ .ആയ കണ്‍വര്‍ലാല്‍ തന്നെ തടഞ്ഞു നിര്‍ത്തുകയും ദുഷ്യന്ത് സിംഗുമായി സംസാരിക്കണമെന്നു നിര്‍ദ്ദേശിക്കുകയും ചെയ്തതായി വെളിപ്പെടുത്തി. തന്റെ മകന്‍ ലളിത് മീനയെ മോചിപ്പിക്കാന്‍ പൊലീസുമായി റിസോര്‍ട്ടിലെത്തണമെന്നു ഹേമന്ത് രാജ് മീന ബി.ജെ.പി.യുടെ സംസ്ഥാന തിരഞ്ഞെടുപ്പു ചുമതല വഹിച്ചിരുന്ന അരുണ്‍ സിങിനോടും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് സി.പി.ജോഷിയോടും ആവശ്യപ്പെട്ടിട്ടുണ്ട് എം.പി.യായ ബാലക് നാഥ് നിയമസഭാ തിരഞ്ഞെടുപ്പില്‍ രാജസ്ഥാനില്‍ മത്സരിച്ചു വിജയിച്ചിരുന്നു. രാജസ്ഥാനിലെ പുതിയ മുഖ്യമന്ത്രി അദ്ദേഹമായിരിക്കുമെന്നും ഡോ.കിരോഡി ലാല്‍ മീന, ദിയാ കുമാരി എന്നിവര്‍ ഉപമുഖ്യമന്ത്രിമാരാവുമെന്നും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് വസുന്ധര മുഖ്യമന്ത്രി സ്ഥാനത്തിനു പിടിമുറുക്കിയത്. 199 അംഗ രാജസ്ഥാന്‍ നിയമസഭയില്‍ ബി.ജെ.പി.ക്കു 115 അംഗങ്ങളുണ്ട്. കോണ്‍ഗ്രസിന് 69 അംഗങ്ങളുണ്ട്. ബി.ജെ.പി എം.എല്‍.എ.മാരില്‍ 40 പേരുടെ പിന്തുണ വസുന്ധര രാജ് സിന്ധ്യ അവകാശപ്പെടുന്നുണ്ട്. രാജസ്ഥാനില്‍ സിന്ധ്യ ബി.ജെ.പി.ക്ക് എന്നും തലവേദനയായിരുന്നു.
