കാണാതായ യുവാവിന്റെ മൃതദേഹം ഉറുമ്പരിച്ച നിലയില്‍; പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി

കാസര്‍കോട്: മാതാവിനൊപ്പം ആശുപത്രിയിലേക്ക് പോകുന്നതിനിടെ കാണാതായ യുവാവിനെ വിജനമായ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ബായാര്‍ മുളിഗദ്ദെ, താല്‍ത്താജെ, കൊറഗ കോളനിയിലെ മത്താടിയുടെ മകന്‍ ഗോപാല(28)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച രാത്രി 9.30 മണിയോടെ വീട്ടില്‍ നിന്നും അഞ്ചുകിലോമീറ്റര്‍ അകലെയുള്ള പൈവളിഗെ, ബെരിപ്പദവ്, പെര്‍വാടി, കുടാനയിലാണ് മൃതദേഹം കണ്ടത്. പാന്റ്സും, ഷര്‍ട്ടും ധരിച്ച മൃതദേഹത്തിന്റെ കണ്ണുകളും കൈകളും ഉറുമ്പരിച്ച നിലയിലായിരുന്നു. വിവരമറിഞ്ഞ് എത്തിയ പൊലീസ് സ്ഥലത്ത് കാവല്‍ ഏര്‍പ്പെടുത്തി. വ്യാഴാഴ്ച രാവിലെ മഞ്ചേശ്വരം പൊലീസ് ഇന്‍സ്പെക്ടര്‍ രജീഷ്, എസ്ഐമാരായ കെ.പ്രശാന്ത്, നിഖില്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റി. കൂലിപ്പണിക്കാരനാണ് ഗോപാല. ചൊവ്വാഴ്ച രാവിലെ എട്ടരയോടെ പണിക്കു പോകുന്നുവെന്നു പറഞ്ഞാണ് വീട്ടില്‍ നിന്നു ഇറങ്ങിയത്. എന്നാല്‍ പത്തു മണിയോടെ തിരിച്ചെത്തുകയും ചെയ്തിരുന്നു. അസുഖമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ആശുപത്രിലേയ്ക്ക് പോകാനായി ആദ്യം ഗോപാലയും പിന്നാലെ മാതാവും വീട്ടില്‍ നിന്നും ഇറങ്ങി. എന്നാല്‍ മാതാവ് റോഡില്‍ എത്തിയപ്പോള്‍ മകനെ കണ്ടില്ല. തുടര്‍ന്ന് ഫോണില്‍ വിളിച്ചപ്പോള്‍ എടുത്തില്ല. പലതവണ വിളിച്ചുവെങ്കിലും പ്രതികരണമുണ്ടായില്ല. വൈകുന്നേരം അഞ്ചരയ്ക്കു വീണ്ടും വിളിച്ചപ്പോള്‍ വര്‍ഗ്ഗീസ് എന്നുപേരുള്ള മറ്റൊരാളാണ് ഫോണ്‍ എടുത്തത്. റബ്ബര്‍ തോട്ടത്തില്‍ നിന്നാണ് ഫോണ്‍ കിട്ടിയതെന്നും ഒരു പഴ്സും കിട്ടിയിട്ടുണ്ടെന്നും തുടര്‍ച്ചയായി വിളി വന്നതു കൊണ്ടാണ് ഫോണ്‍ എടുത്തതെന്നും വര്‍ഗ്ഗീസ് വിശദീകരിച്ചു. വിവരമറിഞ്ഞ് ബന്ധുക്കളടക്കമുള്ളവര്‍ കൂടാനയിലെത്തി ഫോണും പഴ്സും കൈപ്പറ്റിയശേഷം മഞ്ചേശ്വരം പൊലീസില്‍ പരാതി നല്‍കി. ഫോണ്‍ ലഭിച്ച സ്ഥലമടക്കം വിവിധ സ്ഥലങ്ങളില്‍ തെരച്ചില്‍ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായില്ല. അതിനിടെ ബുധനാഴ്ച രാത്രിയിലാണ് രാമചന്ദ്രനെന്നയാളുടെ ഉടമസ്ഥതതയിലുള്ള സ്ഥലത്ത് ഗോപാലയുടെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടത്തിലൂടെ മാത്രമേ മരണ കാരണം വ്യക്തമാവുകളളൂവെന്ന് പൊലീസ് പറഞ്ഞു.
ചന്തപ്പ, പവിത്ര എന്നിവര്‍ മരണപ്പെട്ട ഗോപാലയുടെ സഹോദരങ്ങളാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page