വെബ്ബ് ഡെസ്ക്: കനത്ത സുരക്ഷാ ക്രമീകരണങ്ങൾക്കിടയിൽ തെലങ്കാനയിലെ 119 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ഇന്ന് രാവിലെ ഏഴു മണിക്ക് ആരംഭിച്ചു.
സംസ്ഥാനത്ത് 3.17 കോടി വോട്ടർമാരാണുള്ളത്. 109 ദേശീയ, പ്രാദേശിക പാർട്ടികളിൽ നിന്നായി 2,290 സ്ഥാനാർത്ഥികൾ മത്സര രംഗത്തുണ്ട്. ഡിസംബർ മൂന്നിനാണ് വോട്ടെണ്ണല്‍. കഴിഞ്ഞ 10 വർഷത്തെ പാർട്ടിയുടെ പ്രകടനത്തിന്റെയും വാഗ്ദാനങ്ങളുടെയും അടിസ്ഥാനത്തിലാണ് ഭരണകക്ഷിയായ ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) മൂന്നാം തവണയും വോട്ട് തേടുന്നത്. സംസ്ഥാനത്ത് ആദ്യ സർക്കാർ രൂപീകരിക്കുന്നത് ലക്ഷ്യമിട്ട് കോൺഗ്രസ് പിന്തുണ അഭ്യർത്ഥിച്ചപ്പോൾ, ബിആർഎസിന്റെ ദുർഭരണവും അഴിമതിയും അവസാനിപ്പിക്കുമെന്ന് ഭാരതീയ ജനതാ പാർട്ടി (ബിജെപി) വാഗ്ദാനം ചെയ്യുന്നു.
സിനിമ താരങ്ങളായ അല്ലു അർജുനും ജൂനിയർ എൻടിആറും തെലങ്കാന തിരഞ്ഞെടുപ്പിൽ വോട്ടവകാശം വിനിയോഗിച്ചു. രണ്ട് താരങ്ങളും ക്യൂ നിന്നാണ് വോട്ട് രേഖപ്പെടുത്തിയത്. അല്ലു അർജുൻ ഒറ്റയ്ക്ക് എത്തിയപ്പോൾ ജൂനിയർ എൻടിആർ ഭാര്യ ലക്ഷ്മി പ്രണതി, അമ്മ ശാലിനി നന്ദമൂരി എന്നിവർക്കൊപ്പമാണ് എത്തിയത്. ഈ രണ്ട് താരങ്ങൾക്ക് പിന്നാലെ മെഗാസ്റ്റാർ ചിരഞ്ജീവിയും കുടുംബസമേതം പോളിംഗ് ബൂത്തിൽ വോട്ട് ചെയ്യാൻ എത്തിയിരുന്നു.
ഇന്നലെ മൈസൂരിലായിരുന്ന രാം ചരൺ ഇന്ന് വോട്ട് രേഖപ്പെടുത്താൻ ഹൈദരാബാദിലെത്തി. താമസിയാതെ, മറ്റ് നിരവധി സെലിബ്രിറ്റികളും വോട്ടുചെയ്യാൻ അതത് പോളിംഗ് ബൂത്തുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.