ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ നിര്‍മാണത്തിലുള്ള തുരങ്കം തകര്‍ന്ന് ഉള്ളില്‍ കുടുങ്ങിയ 41 തൊഴിലാളികളെ ഇനിയും പുറത്തെത്തിക്കാനായില്ല. അപകടം നടന്ന് 150 മണിക്കൂറിലേറെ പിന്നിട്ടിട്ടും തൊഴിലാളികളെ രക്ഷിക്കാൻ സാധിക്കാത്തതോടെ ഇവരുടെ കുടുംബങ്ങള്‍ ആശങ്കയിലാണ്.തുരങ്കത്തിന് സമാന്തരമായി തുരന്ന് വ്യാസമേറിയ പൈപ്പിട്ട് തൊഴിലാളികളെ അതുവഴി പുറത്തെത്തിക്കാനായിരുന്നു പദ്ധതി. എന്നാല്‍, ഡ്രില്ലിങ് മെഷീന്‍റെ തകരാര്‍ രക്ഷാപ്രവര്‍ത്തനത്തിന് തടസമായി. കഴിഞ്ഞ ദിവസം പുതിയ ഡ്രില്ലിങ് യന്ത്രം എത്തിച്ച് രക്ഷാപ്രവര്‍ത്തനം തുടങ്ങിയിരുന്നു. എന്നാല്‍, തുരക്കുന്നതിനിടെ വിള്ളലിന്‍റെ ശബ്ദം കേട്ടതിനെ തുടര്‍ന്ന് ഇത് നിര്‍ത്തി.60 മീറ്റര്‍ ഉള്ളിലായാണ് തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നത്. ഇവിടേക്ക് സമാന്തര തുരങ്കമുണ്ടാക്കി ഇതിലൂടെ 900 മില്ലിമീറ്റര്‍ വ്യാസവും ആറു മീറ്റര്‍ നീളവുമുള്ള 10 ഇരുമ്പ് പൈപ്പുകള്‍ കടത്തി രക്ഷാപാതയൊരുക്കുകയായിരുന്നു പദ്ധതി. ഇത് വിജയിക്കാത്ത പശ്ചാത്തലത്തില്‍ മുകളില്‍ നിന്നും കുഴിയെടുത്ത് രക്ഷാപ്രവര്‍ത്തനം നടത്താനും പദ്ധതിയുണ്ട്.തൊഴിലാളികൾ സുരക്ഷിതരാണെന്നും ആശങ്ക വേണ്ടെന്നും അധികൃതർ വ്യക്തമാക്കി.