കോഴിക്കോട്: മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയെന്ന കേസില്‍ ചലച്ചിത്രതാരവും ബിജെപി നേതാവുമായ സുരേഷ് ഗോപി പോലീസ് മുൻപാകെ ഹാജരായി. അറസ്റ്റുണ്ടാകുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും അദ്ദേഹത്തെ ചോദ്യംചെയ്ത് മൊഴി രേഖപ്പെടുത്തിയ ശേഷം വിട്ടയച്ചു. പോലീസ് നോട്ടീസ് നല്‍കി ആവശ്യപ്പെടുന്ന പക്ഷം വീണ്ടും ഹാജരാകുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അറിയിച്ചു.സ്‌നേഹവും ഐക്യദാര്‍ഢ്യവും അറിയിച്ചെത്തിയ എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തുന്നതായി ചോദ്യം ചെയ്യലിനു ശേഷം പുറത്തിറങ്ങിയ സുരേഷ് ഗോപി പറഞ്ഞു. സ്ത്രീകളടക്കം നൂറു കണക്കിന് ബിജെപി പ്രവര്‍ത്തകരാണ് സുരേഷ് ഗോപിക്കു പിന്തുണയുമായി സ്‌റ്റേഷന്‍ പരിസരത്തുണ്ടായിരുന്നത്.സംഘർഷ സാധ്യത കണക്കിലെടുത്ത് വൻ പൊലീസ് സന്നാഹവും സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു. 12 മണിയോടെ പോലീസിന് മുൻപിൽ ഹാജരായ സുരേഷ് ഗോപി നടപടിക്രമം പൂർത്തിയാക്കി രണ്ടരയോടെയാണ് പുറത്തിറങ്ങിയത്.