കോഴിക്കോട്: കോണ്‍ഗ്രസ്സിന്റെ പലസ്തീന്‍ ഐക്യദാർഢ്യ റാലിയില്‍ ശശി തരൂരിനെ പങ്കെടുപ്പിച്ചേക്കില്ല. പരിപാടിയില്‍ ഉദ്ഘാടകരുടെയോ പ്രധാന പ്രഭാഷകരുടെയോ കൂട്ടത്തില്‍ തരൂരിന്റെ പേരില്ല.വര്‍ക്കിംഗ് കമ്മറ്റി അംഗമെന്ന നിലയ്ക്ക് തരൂരെത്തിയാല്‍ സാധാരണ നേതാക്കളുടെ കൂടെ പ്രസംഗിക്കേണ്ടി വരും. ഈ മാസം 23ന് കോഴിക്കോട്ട് നടക്കുന്ന കോണ്‍ഗ്രസിന്റെ പലസ്തീന്‍ ഐക്യദാർഢ്യ റാലി കെ സി വേണുഗോപാൽ എം.പിയാണ് ഉദ്ഘാടനം ചെയ്യുക. കെ സുധാകരന്‍ അധ്യക്ഷനാകും. വിഡി സതീശനെ കൂടാതെ സാദിഖലി തങ്ങളും പി കെ കുഞ്ഞാലിക്കുട്ടിയുമാകും മറ്റ് പ്രധാന പ്രഭാഷകര്‍. തരൂരിന് പ്രത്യേക ചുമതലയൊന്നും റാലിയില്‍ നല്‍കാന്‍ ഇതു വരെ ആലോചനയില്ല.
തരൂരിന്റെ കോഴിക്കോട്ടെ ലീഗ് റാലിയിലെ പ്രസംഗം വിവാദമായ പശ്ചാത്തലത്തില്‍ വീണ്ടും അദ്ദേഹത്തെ കൊണ്ട് വന്ന് പ്രതിസന്ധിയിൽ ആകേണ്ടെന്നാണ് കെ സുധാകരനും, വിഡി സതീശനും അടക്കമുള്ള നേതാക്കളുടെ നിലപാട് .കെ മുരളീധരനും എംഎം ഹസനുമടക്കമുള്ള മുന്‍ കെപിസിസി പ്രസിഡണ്ടുമാര്‍ക്കും ഇതേ അഭിപ്രായമാണ് ഉള്ളത്.തരൂർ നിലപാട് തിരുത്തണമെന്ന് കെ. മുരളീധരൻ ആവശ്യപ്പെട്ടിരുന്നു.തരൂര്‍ നിലപാട് ആവര്‍ത്തിക്കാനോ വിശദീകരിക്കാനോ സാധ്യതയുണ്ട്. അത് തലവേനയാകുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ കരുതുന്നു. എന്നാല്‍ തരൂരിനെ മനപൂര്‍വ്വം ഒഴിവാക്കാനാകില്ല. പരിപാടിയെക്കുറിച്ച് അറിയിക്കും. കുടുംബപരമായ ചടങ്ങ് ഉള്ളതിനാല്‍ തരൂര്‍ എത്താന്‍ സാധ്യതയില്ലെന്നാണ് വിശദീകരണം.
