കോഴിക്കോട് : സി.പി.എം സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യദാര്‍ഢ്യ സമ്മേളനം ഇന്ന്. കോഴിക്കോട് സരോവരം ട്രേഡ് സെന്‍ററില്‍ നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.ഗസ്സയിലെ കൂട്ടക്കൊല അവസാനിപ്പിക്കുക, സ്വതന്ത്ര പലസ്തീൻ രാഷ്ട്രം യാഥാര്‍ത്ഥ്യമാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.വൈകീട്ട് നാലിനാണ് പരിപാടി. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, മന്ത്രിമാരായ പി.എ മുഹമ്മദ് റിയാസ്, എ.കെ ശശീന്ദ്രന്‍, അഹ്മദ് ദേവര്‍കോവില്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും. സി.പി.ഐ നേതാവ് ബിനോയ് വിശ്വം, എം.വി ശ്രേയാംസ് കുമാര്‍ ഉള്‍പ്പെടെ എല്‍.ഡി.എഫ് ഘടകകക്ഷി നേതാക്കളും പരിപാടിക്ക് എത്തും.മുസ്‍ലിം മതസംഘടനാ പ്രതിനിധികളായി സമസ്ത നേതാവ് ഉമര്‍ ഫൈസി മുക്കം, എ.പി വിഭാഗം നേതാവ് സി. മുഹമ്മദ് ഫൈസി, കെ.എന്‍.എം സംസ്ഥാന പ്രസിഡൻ്റ് ടി.പി അബ്ദുല്ലക്കോയ മദനി, എം.ഇ.എസ് പ്രതിനിധിയായി ഫസല്‍ ഗഫൂര്‍ എന്നിവരും പരിപാടിയില്‍ പങ്കെടുക്കും.
മുസ്‍ലിം ലീഗിനെ ക്ഷണിച്ചതുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങള്‍ ഉയർന്നിരുന്നു. ഇ.ടി മുഹമ്മദ് ബഷീര്‍ ഉള്‍പ്പെടെ ലീഗിലെ ഒരു വിഭാഗം നേതാക്കള്‍ സി.പി.എം പരിപാടിയിൽ പങ്കെടുക്കണമെന്ന് അഭിപ്രായപ്പെട്ടു. എന്നാൽ കോൺഗ്രസ്സ് സമ്മർദ്ദത്തെ തുടർന്ന് പരിപാടിയിലേക്ക് ഇല്ലെന്ന് നേതൃത്വം തീരുമാനമെടുക്കുകയായിരുന്നു.
![](https://malayalam.karavaldaily.com/wp-content/uploads/2024/07/car-jsgdvb.jpg)