സിനിമ മിമിക്രിതാരം കലാഭവന്‍ ഹനീഫ്‌ അന്തരിച്ചു

കൊച്ചി: സിനിമ മിമിക്രിതാരം കലാഭവന്‍ ഹനീഫ് (63) അന്തരിച്ചു.  എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഏതാനും ദിവസങ്ങളായി ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു അദ്ദേഹം. സംസ്കാരം നാളെ മട്ടാഞ്ചേരിയില്‍ നടക്കും. 1991 ല്‍ മിമിക്സ് പരേഡ് എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. മിമിക്രിയില്‍ നിന്നാണ് സിനിമയിലേക്ക് എത്തിയത്. കലാഭവന്‍ മിമിക്സില്‍ അംഗമായിരുന്നു. കോമഡി താരമായാണ് സിനിമയില്‍ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചത്. ചെപ്പു കിലുക്കണ ചങ്ങാതിയിലൂടെയാണ് സിനിമയില്‍ സജീവമായത്. സന്ദേശം മുതല്‍ അവസാനം എത്തിയ ഒരുത്തിയീല്‍ വരെ മികച്ച വേഷങ്ങള്‍ ചെയ്ത താരമായിരുന്നു. നൂറ്റിഅന്‍പതിലധികം ചിത്രങ്ങളില്‍ അഭിനയിച്ചു. മിന്നുകെട്ട്, നാദസ്വരം തുടങ്ങിയ സീരിയലുകളിലും അദ്ദേഹം പ്രധാന വേഷങ്ങള്‍ ചെയ്തിരുന്നു. ഈ വര്‍ഷം പുറത്തിറങ്ങിയ ജലധാര പമ്പ്‌സെറ്റാണ് അവസാന ചിത്രം. അബീസ് കോര്‍ണര്‍, കോമഡിയും മിമിക്‌സും പിന്നെ ഞാനും, മനസ്സിലൊരു മഴവില്ല്, തിലാന തിലാന, തുടങ്ങിയ ഷോകളിലും ഹനീഫ് ഭാഗമായിരുന്നു.
എറണാകുളം മട്ടാഞ്ചേരിയില്‍ ഹംസയുടെയും സുബൈദയുടെയും മകനായാണ് ഹനീഫ് ജനിച്ചത്. സ്‌കൂള്‍ പഠന കാലത്തുതന്നെ മിമിക്രിയില്‍ സജീവമായി. പിന്നീട് നാടക വേദികളിലും സജീവമായി. പിന്നീട് നാടകത്തിലൂടെ തുടങ്ങിയ കലാജീവിതം ഹനീഫിനെ കലാഭവനില്‍ കൊണ്ടെത്തിച്ചു. പിന്നീട് കലാഭവന്‍ ട്രൂപ്പിലെ പ്രധാന മിമിക്രി ആര്‍ട്ടിസ്റ്റായി മാറി. നടന്‍മാരായ നെടുമുടി വേണുവിനെയും രാഘവനെയും അനുകരിക്കുന്നതില്‍ ഹനീഫ് ശ്രദ്ധേയനായിരുന്നു. വാഹിദയാണ് ഭാര്യ. ഷാരൂഖ് ഹനീഫും സിത്താര ഹനീഫും രണ്ട് മക്കളുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page