ഇന്ത്യയിലെ വിദേശ സർവകലാശാലകൾക്ക് പുതിയ നിയമങ്ങൾ നിലവില്‍ വരും; മികച്ച വിദ്യാർത്ഥികൾക്ക് ഫീസില്‍ ഇളവ്

വെബ് ഡെസ്ക്: യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (യുജിസി) വിദേശ സർവകലാശാലകൾക്ക് ഇന്ത്യയിൽ കാമ്പസുകൾ സ്ഥാപിക്കുന്നതിനുള്ള നിയന്ത്രണങ്ങൾ ഉടൻ അവതരിപ്പിക്കും. സാമ്പത്തിക പരിമിതികൾ കാരണം വിദേശത്ത് പഠിക്കാൻ കഴിയാത്ത മികച്ച വിദ്യാർത്ഥികൾക്ക് ഇത് പ്രയോജനം ചെയ്യും.
ഇന്ത്യയിൽ കാമ്പസുകൾ സ്ഥാപിക്കുന്ന വിദേശ സർവകലാശാലകൾ സാമ്പത്തികമായി ദുർബലരായ വിദ്യാർത്ഥികൾക്ക് ട്യൂഷൻ ഫീസ് വെട്ടിക്കുറച്ച്, മെറിറ്റ് അടിസ്ഥാനമാക്കിയുള്ള സ്കോളർഷിപ്പുകള്‍ വൻതോതിൽ നല്‍കുകയും ചെയ്യും.

യു‌ജി‌സിയുടെ കണക്കനുസരിച്ച് അമേരിക്ക, ഓസ്‌ട്രേലിയ, ഫ്രാൻസ്, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളിലെ പ്രശസ്തമായ യൂണിവേഴ്‌സിറ്റികളായ ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി, മെൽബൺ യൂണിവേഴ്‌സിറ്റി, ക്വീൻസ്‌ലാൻഡ് യൂണിവേഴ്‌സിറ്റി, ടെക്‌സസ് യൂണിവേഴ്‌സിറ്റി, സെന്റ് പീറ്റേഴ്‌സ്ബർഗ് യൂണിവേഴ്‌സിറ്റി, ഇൻസ്റ്റിറ്റ്യൂട്ടോ മരൻഗോണി രാജ്യത്ത് കാമ്പസുകൾ സ്ഥാപിക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

വിദേശ സർവകലാശാലകൾ ക്ലസ്റ്റർ കോളജുകൾ സ്ഥാപിക്കാൻ ഉള്ള നിർദേശങ്ങൾ നല്‍കിയിട്ടുണ്ട്. ഇന്ത്യയില്‍ നിന്നും മറ്റ് രാജ്യങ്ങളിൽ നിന്നും ഇരുനൂറോളം സര്‍വകലാശാലകള്‍ താല്‍പര്യം പ്രകടിപ്പിച്ചതായി യുജിസി അറിയിച്ചു.

പ്രതിവർഷം ഏഴോ എട്ടോ ലക്ഷം വിദ്യാർഥികളാണ് പഠനത്തിനായി വിദേശത്തേക്ക് പോകുന്നത്. വിദേശ സർവ്വകലാശാലകൾ ഇന്ത്യയിൽ കാമ്പസുകൾ സ്ഥാപിക്കുകയാണെങ്കിൽ, വിദ്യാർത്ഥികൾക്ക് കുറഞ്ഞ ഫീസില്‍ ഇന്ത്യയില്‍ തന്നെ ലോകോത്തര വിദ്യാഭ്യാസം നേടാനുള്ള അവസരമുണ്ടാകും. ഇന്ത്യയിലെ വിദേശ സർവകലാശാലകളുടെ കാമ്പസുകൾ ഗവേഷണത്തിനും ബിരുദ പ്രോഗ്രാമുകൾക്കും ഉത്തേജനം നൽകുമെന്നാണ് യുജിസിയുടെ അഭിപ്രായം. നിരവധി ഇന്ത്യൻ പ്രൊഫസർമാരും ഗവേഷകരും ഇപ്പോഴും വിദേശ സർവകലാശാലകളുമായി സംയുക്ത ഗവേഷണം നടത്തുന്നുണ്ട്. നിലവിൽ, അത്തരം ഗവേഷകരുടെ എണ്ണം പരിമിതമാണെങ്കിലും വിദേശ സർവകലാശാലകൾ ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ഇത് വർദ്ധിക്കും.

എന്നാൽ ഇന്ത്യയിൽ കാമ്പസുകൾ സ്ഥാപിക്കുന്ന വിദേശ സർവ്വകലാശാലകൾക്ക് സംസ്ഥാന സർക്കാരിൽ നിന്നോ കേന്ദ്ര സർക്കാരിൽ നിന്നോ ഗ്രാന്റുകൾ ലഭിക്കില്ല. വിദേശ സർവ്വകലാശാലകളുടെ പ്രവേശന പ്രക്രിയയിലോ ഫീസിലോ സംസ്ഥാന, കേന്ദ്ര സർക്കാരുകൾ നേരിട്ട് ഇടപെടില്ല. അതുകൊണ്ടുതന്നെ വിദേശ സർവകലാശാലകൾ പ്രവേശനത്തിലും ഫീസ് ഘടനയിലും സുതാര്യത പാലിക്കേണ്ടതുണ്ട്. ഇതൊക്കെയാണെങ്കിലും വിദേശത്തെ അപേക്ഷിച്ച് ഇന്ത്യയില്‍ ഫീസ് കുറവായിരിക്കുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page