കാസർകോട്: പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് അനധികൃതമായി കൈയിൽ സൂക്ഷിച്ച 14,12800 രൂപയും 969.280 ഗ്രാം സ്വർണ്ണവുമായി യുവാവ് പിടിയിൽ. തളങ്കര ഹൊന്നമൂലയിലെ ബായിക്കര ഹൗസിൽ അഹമ്മദ് ഇർഫാന്റെ(30) കയ്യിൽ നിന്നാണ് പണവും സ്വർണവും പിടിച്ചെടുത്തത്. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കാസർകോട് സി ഐ പി അജിത് കുമാറിന്റെ നേതൃത്വത്തിൽ എത്തിയ പൊലീസ് സംഘം പള്ളം ട്രാഫിക് ജൻക്ഷന് സമീപത്ത് നിന്നാണ് സ്വർണവും പണവുമായി യുവാവിനെ പിടികൂടിയത്. പ്ലാസ്റ്റിക് സഞ്ചിയിൽ സൂക്ഷിച്ച നിലയിലായിരുന്നു ഇവ ഉണ്ടായിരുന്നത്. തിങ്കളാഴ്ച രാവിലെ 11.30 മണിയോടെയായിരുന്നു സംഭവം. ടൗണിലെ ജാൽസൂർ ജംഗ്ഷൻ അടുത്ത സബ് ജയിലിന് തെക്കുഭാഗത്തുള്ള ജ്വല്ലറിക്ക് സമീപം പതുങ്ങി നിൽക്കുന്നതായി കണ്ട അഹമ്മദ് ഇർഫാനെ ജില്ലാ പൊലീസ് മേധാവിയുടെ സൈബർ സ്ക്വാഡ് അംഗങ്ങളായ എ വി നിജിൻ കുമാർ, രജീഷ് കാട്ടാമ്പള്ളി എന്നിവർ സംശയം തോന്നി തടഞ്ഞു വെച്ച് ടൗൺ സിഐ യെ വിവരം അറിയിക്കുകയായിരുന്നു. പണത്തിന്റെയും സ്വർണത്തിന്റെയും രേഖകൾ ഹാജരാക്കാൻ ഇർഫാന് സമയം നൽകിയിരുന്നു. എന്നാൽ വൈകുന്നേരം ആയിട്ടും ഹാജരാക്കാൻ കഴിയാതിരുന്നതിനെ പ്രതിയെ അറസ്റ്റ് രേഖപെടുത്തി പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. 10 സ്വർണക്കട്ടികളും ഒരു സ്വർണ്ണ റിങ്ങുമാണ് പ്ലാസ്റ്റിക് സഞ്ചിയിൽ ഉണ്ടായിരുന്നത്. സംഭവത്തിൽ ടൗൺ ഇൻസ്പെക്ടർ പി. അജിത് കുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം നടന്നുവരികയാണ്. സ്വർണം കസ്റ്റംസിനും പിടിച്ചെടുത്ത പണം ഇന്‍കം ടാക്‌സ് അധികൃതര്‍ക്കും കൈമാറാനുള്ള തീരുമാനത്തിലാണ് പൊലീസ്.
