ശ്രീകൃഷ്ണ ജയന്തിആഘോഷ ലഹരിയിൽ നാട്. ജന്മാഷ്ടമിയോടനുബന്ധിച്ച് ക്ഷേത്രങ്ങളില്‍ വിശേഷാല്‍ പൂജകളും പ്രാര്‍ത്ഥനയും നടക്കും. മഹാവിഷ്ണുവിന്റെ ഒമ്പതാമത്തെ അവതാരമാണ് ഭഗവാൻ ശ്രീകൃഷ്ണൻ.അഷ്ടമിരോഹിണി ദിനമായ ഇന്ന് ഗുരുവായൂരിലും കര്‍ണാടക ഉഡുപ്പിയിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിലും നടക്കുന്ന പ്രത്യേക പ്രാര്‍ത്ഥനകളിലും ആഘോഷങ്ങളിലും ആയിരങ്ങള്‍ പങ്കെടുക്കും. അഷ്ടമിരോഹിണി നാളില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വലിയ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. സമീപ ക്ഷേത്രങ്ങളില്‍ നിന്നുള്ള ഘോഷയാത്രകള്‍ അല്‍പ സമയത്തിനകം ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് പുറപ്പെടും. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിശേഷാല്‍പൂജകള്‍ നടക്കും. എല്ലാ ഭക്തജനങ്ങള്‍ക്കും പാല്‍പായസം ഉള്‍പ്പടെ പിറന്നാള്‍ സദ്യ ഒരുക്കിയിട്ടുണ്ട്. അഷ്ടമി രോഹിണി ആഘോഷങ്ങള്‍ക്കായി 32 ലക്ഷം രൂപയാണ് ദേവസ്വം ചെലവഴിക്കുന്നത്. സംസ്ഥാന വ്യാപകമായി നടത്തുന്ന ശോഭായാത്രകളിലായി രണ്ടരലക്ഷം കുട്ടികള്‍ കൃഷ്ണവേഷം കെട്ടുമെന്ന് ബാലഗോകുലം സംസ്ഥാന അധ്യക്ഷൻ ആര്‍ പ്രസന്നകുമാര്‍, പൊതുകാര്യദര്‍ശി കെ എൻ സജികുമാര്‍ എന്നിവര്‍ അറിയിച്ചു. ‘അകലട്ടെ ലഹരി, ഉണരട്ടെ മൂല്യവും ബാല്യവും” എന്ന മുദ്രാവാക്യവുമായാണ് ഇത്തവണ ജന്മാഷ്ടമി ആഘോഷിക്കുന്നത്. വിവിധ തരത്തിലുള്ള നിശ്ചല ദൃശ്യങ്ങള്‍, ഭജന സംഘങ്ങള്‍ എന്നിവ ശോഭായാത്രയ്‌ക്ക് മിഴിവേകും
