ഒരുനോക്കുകാണാന്‍ ഒഴുകുന്നത് ആയിരങ്ങള്‍, സിദ്ദിഖിന്റെ സംസ്‌കാരം വൈകീട്ട്

കൊച്ചി: അന്തരിച്ച സംവിധായകന്‍ സിദ്ദിഖിന്റെ മൃതദേഹം ഒരുനോക്കുകാണാന്‍ കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ താരങ്ങളടക്കം ആയിരങ്ങളാണ് ഒഴുകിയെത്തുന്നത്. മമ്മൂട്ടി, സംവിധായകന്‍ ലാല്‍, ഫാസില്‍, ജനാര്‍ദ്ദനന്‍, സ്വര്‍ഗചിത്ര അപ്പച്ചന്‍, ജയറാം, കമല്‍, സിബി മലയില്‍, നടന്‍ നാരായണന്‍കുട്ടി, ഫഹദ് ഫാസില്‍, ഇടവേള ബാബു, മണിയന്‍പിളള രാജു, മണികണ്ഠന്‍ ആചാരി, ടൊവിനോ തോമസ്, ശ്യം പുഷ്‌ക്കരന്‍ തുടങ്ങി സിനിമാ – സാംസ്‌കാരിക മേഖലയില്‍ നിന്ന് നിരവധിപ്പേര്‍ അദ്ദേഹത്തെ അവസാനമായി ഒരുനോക്ക് കാണാന്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. മലയാളത്തിന്റെ പ്രിയ സംവിധായകനെ അവസാനമായതി ഒരുനോക്ക് കാണാന്‍ നിരവധി സാധാരണക്കാരുമെത്തിയിട്ടുണ്ട്. കൊച്ചിയില്‍ പൊതുദര്‍ശനത്തിനെ തുടര്‍ന്ന് മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകും. വൈകിട്ട് ആറ് മണിക്ക് എറണാകുളം സെന്‍ട്രല്‍ ജുമാ മസ്ജിദിലായിരിക്കും ഖബറടക്കം.
കരള്‍ സംബന്ധമായ രോഗത്തിനുള്ള ചികിത്സയ്ക്കായി കഴിഞ്ഞ മാസം പത്തിനാണ് സിദ്ദിഖിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച ഉച്ചയോടെസിദ്ദിഖിന് ഹൃദയാഘാതം ഉണ്ടായി. സംവിധായകന്‍ ബി ഉണ്ണികൃഷ്ണനാണ് മരണം വിവരം ഔദ്യോഗികമായി അറിയിച്ചത്. മലയാളത്തില ചിരിപ്പടക്കത്തിന് തിരികൊളുത്തിയ അനേകം കഥാപാത്രങ്ങളെയും ഡയലോഗുകളെയും മലയാളികള്‍ക്ക് സമ്മാനിച്ചാണ് സിദ്ദിഖിന്റെ മടക്കം.
1989 ല്‍ റാംജി റാവു സ്പീക്കിങ് എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തേക്ക് എത്തിയ സിദ്ദീഖ്, തിരക്കഥാകൃത്ത്, നടന്‍, നിര്‍മാതാവ് നിലകളില്‍ സജീവമായിരുന്നു. ഒട്ടേറെ പ്രതിഭകളെ മലയാള സിനിമകയ്ക്ക് സമ്മാനിച്ച സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ട് മലയാളി ഒരിക്കലും മറക്കില്ല. വിയറ്റ്‌നാം കോളനി, ഗോഡ്ഫാദര്‍, കാബൂളിവാല, ഇന്‍ ഹരിഹര്‍ നഗര്‍, റാംജിറാവു സ്പീക്കിങ് തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍. കൊച്ചിന്‍ കലാഭവനിലൂടെയാണ് സിദ്ദിഖിന്റെ കലാജീവിതം ആരംഭിക്കുന്നത്. കലാഭവനില്‍ വെച്ചാണ് അദ്ദേഹം പില്‍ക്കാലത്ത് തന്റെ സംവിധാന പങ്കാളിയായ ലാലുമായി സൗഹൃദത്തിലാകുന്നത്. ഈ കാലയളവിലാണ് ഇരുവരും സംവിധായകന്‍ ഫാസിലിനെ പരിചയപ്പെടുന്നതും അദ്ദേഹത്തിന്റെ സഹസംവിധായകരാകുന്നതും. ഈ ഘട്ടത്തില്‍ തന്നെയാണ് പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍ എന്ന സിനിമയ്ക്ക് തിരക്കഥ ഇരുവരും ചേര്‍ന്നെഴുതി. മോഹന്‍ലാല്‍ നായകനായ ബിഗ് ബ്രദറാണ് സിദ്ദിഖ് അവസാനമായി സംവിധാനം ചെയ്ത ചിത്രം. ഫുക്രി, ബിഗ് ബ്രദര്‍ എന്നീ സിനിമകള്‍ അദ്ദേഹം നിര്‍മ്മിക്കുകയും ചെയ്തു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page