25 വര്‍ഷം മുമ്പ്‌ 50 ലക്ഷം  നഷ്ടമായത് ഒറ്റയക്കത്തിന്; ഇക്കുറി ഭാഗ്യദേവത കടാക്ഷിച്ചപ്പോൾ  തെങ്ങുകയറ്റതൊഴിലാളിക്ക്  70 ലക്ഷം സമ്മാനം

ബന്തടുക്ക: ഒരിക്കൽ കൈവിട്ട ഭാഗ്യം വീണ്ടും തേടിയെത്തിയപ്പോൾ തെങ്ങുകയറ്റ തൊഴിലാളി ലക്ഷാധിപതിയായി. ബന്തടുക്ക, മാണിമൂലയിലെ ആലക്കാട്ടടുക്കം എം രാഘവനെയാണ്‌ ഭാഗ്യദേവത കടാക്ഷിച്ചത്‌. അക്ഷയ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 70 ലക്ഷം ആണ് ലോട്ടറിയടിച്ചത്. ജെ കെ ലോട്ടറി ഏജന്‍സിയുടെ സബ്‌ ഏജന്റായ ഉന്തത്തടുക്കയിലെ എം കൃഷ്‌ണനില്‍ നിന്നു ശനിയാഴ്‌ചയാണ്‌ രാഘവന്‍ ടിക്കറ്റെടുത്തത്‌.ഒറ്റമുറി വീട്ടില്‍ കുടുംബസമേതം കഴിയുന്ന രാഘവന്‍ 28 വര്‍ഷമായി ലോട്ടറിയെടുക്കുന്ന ശീലമുള്ള ആളാണ്‌. ചെറിയ സമ്മാനങ്ങള്‍ ലഭിച്ചതൊഴിച്ചാല്‍ കാര്യമായ ഭാഗ്യമൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. 25 വര്‍ഷം മുമ്പ്‌ ഒരു നമ്പര്‍ വ്യത്യാസത്തിനാണ്‌ സംസ്ഥാന ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 50 ലക്ഷം രൂപ രാഘവനെ കൈവിട്ടു പോയി. എങ്കിലും ലോട്ടറി എടുക്കുന്ന ശീലം ഉപേക്ഷിക്കാൻ രാഘവൻ തയ്യാറായില്ല. സ്‌കൂള്‍ പഠനത്തിനു ശേഷം ഏറെക്കാലം റബ്ബര്‍ ടാപ്പിംഗ്‌ തൊഴിലാളിയായിരുന്നു. പിന്നീടാണ്‌ തെങ്ങു കയറ്റത്തിലേയ്‌ക്ക്‌ തിരിഞ്ഞത്‌. ഭാര്യ: ടി ശ്രീജ. മകന്‍ എ കെ അഭിഷേക്‌ കാഞ്ഞങ്ങാട്ടെ സ്വകാര്യ ലാബില്‍ ജീവനക്കാരനും മകള്‍ എ കെ ശ്രീലക്ഷ്‌മി ബന്തടുക്ക ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പത്താം ക്ലാസ്‌ വിദ്യാര്‍ത്ഥിനിയുമാണ്‌.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page