തൊടുപുഴയിലെ ലൊക്കേഷനില്‍ വെച്ച് നടിക്ക് നേരെ ലൈംഗികാതിക്രമം; നടന്‍ ജയസൂര്യക്കെതിരെ വീണ്ടും കേസ്

 

തിരുവനന്തപുരം: നടന്‍ ജയസൂര്യക്കെതിരെ വീണ്ടും കേസ്. തൊടുപുഴയിലെ ലൊക്കേഷനില്‍ വെച്ച് നടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിലാണ് പുതിയ കേസെടുത്തിരിക്കുന്നത്. കരമന പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ഇനി തൊടുപുഴ പൊലീസിന് കൈമാറും. ജയസൂര്യക്കെതിരെ രജിസ്റ്റര്‍ ചെയ്യുന്ന രണ്ടാമത്തെ കേസ് ആണിത്. തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസാണ് ആദ്യത്തെ കേസ് എടുത്തത്. 2008-ൽ ബാലചന്ദ്ര മേനോൻ സംവിധാനംചെയ്ത ചിത്രത്തിന്റെ സെറ്റിൽ വച്ച് ജയസൂര്യ കടന്നുപിടിച്ചതായി ആരോപിച്ച് നടിയുടെ പരാതിയിലാണ് ആദ്യ കേസ് രജിസ്റ്റർ ചെയ്തത്. സിനിമയുടെ ഒരു ഭാഗം ചിത്രീകരിച്ചത് സെക്രട്ടേറിയറ്റിലായിരുന്നു. ചിത്രീകരണത്തിനിടെ ബാത്ത് റൂമിന് സമീപത്തുവെച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് നടിയുടെ പരാതി. ഐപിസി 354, 354എ, 509എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ക്കൊപ്പം ജാമ്യമില്ലാ വകുപ്പും ചുമത്തിയിട്ടുണ്ട്. ജയസൂര്യ അടക്കം ഏഴുപേര്‍ക്കെതിരെയായിരുന്നു നടി പരാതി നല്‍കിയത്. തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘം ആലുവയിലെ വീട്ടിലെത്തി നടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. അതേസമയം ലൈംഗികാരോപണ കേസ് നേരിടുന്ന എം മുകേഷ് എംഎല്‍എ, നിയമസഭാംഗത്വം രാജിവെയ്ക്കണമെന്ന സിപിഐയുടെ ആവശ്യം ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്യും. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യമന്ത്രിയെ കണ്ടു സംഭവം അറിയിച്ചിരുന്നു. എന്നാൽ മുകേഷ് എംഎല്‍എ സ്ഥാനം രാജി വയ്‌ക്കേണ്ടന്നാണ് സിപിഐഎമ്മിന്റെ ഇതുവരെയുള്ള നിലപാട്. എന്നാല്‍ മുകേഷ് രാജി വെയ്ക്കണമെന്ന ആവശ്യം മുന്നണിയില്‍ തര്‍ക്ക വിഷയമായ പശ്ചാത്തലത്തില്‍ ചര്‍ച്ച ചെയ്യാതെ പോകാനാകില്ല. അതിനിടെ മുകേഷ് എംഎൽഎ തിരുവനന്തപുരത്തുനിന്ന് കൊല്ലത്തേക്ക് പോയി.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page