വീട്ടില്‍ നിന്നു 25പവനും വജ്രമോതിരങ്ങളും കവര്‍ന്ന കേസ്; മുഖ്യപ്രതി ഷട്ടര്‍ജലീല്‍ കാസര്‍കോട്ട് അറസ്റ്റില്‍

കാസര്‍കോട്: പയ്യന്നൂര്‍, മാതമംഗലത്തെ റിട്ട. ബാങ്ക് ജീവനക്കാരന്റെ വീട്ടില്‍ നിന്നു 23 പവന്‍ സ്വര്‍ണ്ണവും രണ്ടു ലക്ഷം രൂപ വില മതിക്കുന്ന വജ്രമോതിരങ്ങളും കവര്‍ച്ച ചെയ്ത കേസിലെ മുഖ്യപ്രതി കാസര്‍കോട്ട് പിടിയില്‍.
പാലക്കാട്, നെന്മാറ, അഴലൂര്‍, പൂഴിക്കാമ്പാറ സ്വദേശിയായ ഷട്ടര്‍ജലീല്‍ എന്ന ജലീലി(36)നെയാണ് പയ്യന്നൂര്‍ ഡിവൈ.എസ്.പി കെ.വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കാസര്‍കോട്ട് വച്ച് പിടികൂടിയത്. പ്രതിയെ പെരിങ്ങോം പൊലീസ് ഇന്‍സ്‌പെക്ടര്‍ മെല്‍ബിന്‍ ജോസിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു വരുന്നു.
ജലീലിന്റെ കൂട്ടുപ്രതികളായ പാലക്കാട് സ്വദേശിയും ബദിയഡുക്ക, അര്‍ളടുക്കയില്‍ താമസക്കാരനുമായ കാജാഹുസൈന്‍ (55), മോഷ്ടിച്ച ആഭരണങ്ങള്‍ വില്‍പ്പന നടത്താന്‍ സഹായിച്ച ആലമ്പാടി സ്വദേശി അബ്ദുല്‍ ലത്തീഫ് (38) എന്നിവരെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. റിട്ട.എസ്.ബി.ഐ ജീവനക്കാരന്‍ മാതമംഗലം, മാത്തുവയല്‍-പാണപ്പുഴ റോഡിലെ പി. ജയപ്രസാദിന്റെ വീട്ടില്‍ ജൂണ്‍ 19ന് ആണ് കവര്‍ച്ച നടന്നത്. വീട്ടുകാര്‍ ആശുപത്രിയില്‍ പോയ സമയത്ത് ആയിരുന്നു കവര്‍ച്ച. സിസിടിവി ദൃശ്യങ്ങളാണ് പ്രതികളെ തിരിച്ചറിയാന്‍ സഹായകമായത്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page