കള്ളുഷാപ്പിൽ സംഘർഷം; വിറക് കൊള്ളി കൊണ്ടുള്ള അടിയേറ്റ് യുവാവ് മരിച്ചു, രണ്ടുപേർ പിടിയിൽ

ആലപ്പുഴ: കള്ളുഷാപ്പിൽ സുഹൃത്തുക്കൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ വിറക് കൊള്ളി കൊണ്ടുള്ള അടിയേറ്റ് യുവാവ് മരിച്ചു. രാമങ്കരി കുന്നങ്കരി വാഴയിൽ കള്ളുഷാപ്പിലായിരുന്നു സംഭവം. കോഴിക്കോട് മാവൂർ ചെറുപ്പപാറ വീട്ടിൽ വേണുവിന്റെ മകൻ മുരളിയാണ് (37) മരിച്ചത്. സംഭവത്തിൽ കൊട്ടാരക്കര മൈലം പഞ്ചായത്ത് ബംഗ്ലാതറ വീട്ടിൽ ശ്രീക്കുട്ടൻ (24), ഷാപ്പ് ജീവനക്കാരൻ കോട്ടയം കുറിച്ചി പഞ്ചായത്തിൽ മട്ടാഞ്ചേരി വീട്ടിൽ മെബിൻ എം ജോയ് (27) എന്നിവരെ അറസ്റ്റ് ചെയ്തു.
ശനിയാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. സഹോദരിയെ വിവാഹം കഴിച്ചുനൽകണമെന്ന് മെബിനോട് മുരളി ആവശ്യപ്പെട്ടു.സമ്മതമല്ലെന്ന് പറഞ്ഞതോടെ സഹോദരിയെ അസഭ്യം പറഞ്ഞു. അതോടെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. അടിപിടിയായതോടെ ഒപ്പമുണ്ടായിരുന്ന ശ്രീക്കുട്ടനും മെബിനൊപ്പം ചേർന്ന് വിറകുകൊള്ളികൊണ്ട് മുരളിയെ അടിച്ചു നിലത്തുവീണതോടെ ഇരുവരും മുങ്ങി. സുഹൃത്തുക്കളായ മുരളിയും ശ്രീക്കുട്ടനും സംഭവം നടന്ന ഷാപ്പിൽ ഇടയ്ക്കിടെ വരുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
പുലർച്ചെ അഞ്ച് മണിയോടെ ഷാപ്പ് മാനേജർക്കൊപ്പം ഇരുവരും ചേർന്നു മുരളിയെ ചങ്ങനാശേരി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. വിവരമറിഞ്ഞെത്തിയ രാമങ്കരി പോലീസ് മെബിനെ അറസ്റ്റുചെയ്തു. ഒളിവിൽപ്പോയ ശ്രീക്കുട്ടനെ റാന്നിയിൽനിന്നാണ് അറസ്റ്റുചെയ്തത്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page